അമൃത് 2.O പദ്ധതിയുടെ ഭാഗമായി നഗരസഭ പെരിങ്ങമല ഒന്നാം വാർഡിൽ നിർമിക്കുന്ന ജലസംഭരണിക്കായുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സ്നേഹഭവനിൽ നടന്ന ചടങ്ങിൽ വിൻസെൻഷ്യൻ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ മദർ ഫിലോ നഗരസഭ
ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈന് കൈമാറുന്നു
പത്തനംതിട്ട: അമൃത് 2.0 പദ്ധതിയുടെ ഭാഗമായി നഗരസഭ നിർമിക്കുന്ന മൂന്ന് ജലസംഭരണ പദ്ധതിക്കുള്ള സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായതോടെ നിർമാണം ഉടൻ ആരംഭിക്കും. ഒന്നാം വാർഡ് പെരിങ്ങമലയിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സ്നേഹഭവനിൽ നടന്ന ചടങ്ങിൽ വിൻസെൻഷ്യൻ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ മദർ ഫിലോ നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈന് കൈമാറി. വാർഡ് കൗൺസിലർ ശോഭ കെ. മാത്യു, ജില്ല ആസൂത്രണ സമിതി അംഗം പി.കെ. അനീഷ്, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ്, സെന്റ് എലിസബത്ത് സ്നേഹഭവനം മദർ സുപ്പീരിയർ സിസ്റ്റർ ജോയ് മരിയ തുടങ്ങിയവർ പങ്കെടുത്തു.
നഗരസഭയിലെ എല്ലാ പ്രദേശത്തും കുടിവെള്ളം ഉറപ്പാക്കാനുള്ള സമഗ്ര പദ്ധതിയാണ് ഭരണസമിതി തയാറാക്കിയിട്ടുള്ളത്. ഇതനുസരിച്ച് നഗരത്തിലെ ഉയരം കൂടിയ പ്രദേശങ്ങളിൽ പുതിയ ജലസംഭരണികൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. ലഭ്യമായ തുകക്ക് പദ്ധതി പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ എട്ടരക്കോടി നഗരസഭയുടെ അഭ്യർഥനപ്രകാരം കൂടുതൽ അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനതല സാങ്കേതിക സമിതി അംഗീകാരം നൽകിയതോടെ നടപടി വേഗത്തിലായി.
പൂവമ്പാറ, വഞ്ചിപ്പൊയ്ക, പരുവപ്ലാക്കൽ എന്നിവിടങ്ങളിൽ ജലസംഭരണികൾ സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തിയിരുന്നു. ഉടമകൾ സ്ഥലം ഭൂമി സൗജന്യമായാണ് കൈമാറിയത്. ഹൈപവർ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുന്നതോടെ നിർമാണം വേഗത്തിലാകും. കുടിവെള്ള സ്രോതസ്സ് കണ്ടെത്തൽ, ആധുനിക ജലശുദ്ധീകരണ സംവിധാനം, ജലസംഭരണികൾ, നിലവിലെ ജലവിതരണ ശൃംഖല മെച്ചപ്പെടുത്തൽ, എല്ലാ പ്രദേശങ്ങളെയും ശൃംഖലയുടെ ഭാഗമാക്കൽ തുടങ്ങി എല്ലാ മേഖലയെയും ഉൾപ്പെടുത്തിയ പദ്ധതി പ്രവർത്തനം നടന്നുവരുകയാണ്.
മൂന്ന് ഘട്ടത്തിലായി നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായി. രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കൽ പുരോഗമിക്കുകയാണ്. വാട്ടർ അതോറിറ്റിയുടെ പാമ്പൂരിപ്പാറയിലെ സ്ഥലത്ത് സ്ഥാപിക്കുന്ന ആധുനിക ജലശുദ്ധീകരണ പ്ലാന്റിന്റെ ടെൻഡർ നടപടി പൂർത്തിയായി. 10 ദശലക്ഷം ലിറ്റർ ശേഷിയുള്ള പദ്ധതിയുടെ നിർമാണം ഉടൻ ആരംഭിക്കും. കല്ലറക്കടവിലെ പുതിയ ഇൻടേക് വെൽ നിർമാണം നേരത്തേ പൂർത്തിയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.