അംഗീകാരമില്ലാത്ത കോളജിൽ പ്രവേശിപ്പിച്ച് ഭാവി തകർത്തതിൽ പ്രതിഷേധിച്ച് നഴ്സിങ് വിദ്യാര്‍ഥികള്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച്
പത്തനംതിട്ട: അംഗീകാരമില്ലാത്ത കോളജിൽ പ്രവേശിപ്പിച്ച് തങ്ങളുടെ ഭാവി തകർത്തതിൽ പ്രതിഷേധിച്ച് നഴ്സിങ് വിദ്യാര്‍ഥികള്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പത്തനംതിട്ടയിലെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. പ്രശ്നങ്ങൾ പലതവണ അറിയിച്ചിട്ടും സ്വന്തം മണ്ഡലത്തിലെ സർക്കാർ നഴ്സിങ് കോളജിനെയും അറുപതോളം വിദ്യാർഥികളെയും മന്ത്രി അവഗണിക്കുന്നതിനാലാണ് പ്രത്യക്ഷസമരത്തിലേക്ക് വന്നതെന്ന് കുട്ടികൾ പറഞ്ഞു.
കോളജിന് മുന്നിൽനിന്ന് ആരംഭിച്ച മാർച്ച് സെൻട്രൽ ജങ്ഷൻവഴി ജനറൽ ആശുപത്രി പടിക്കലെത്തി പ്രതിഷേധയോഗം നടത്തിയതിന് ശേഷമാണ് മന്ത്രിയുടെ ഓഫിസിലേക്ക് നീങ്ങിയത്. മാക്കാംകുന്നിൽ മന്ത്രി വീണ ജോർജിന്റെ ഓഫിസിന് സമീപം മാർച്ച് പൊലീസ് തടഞ്ഞു. കോളജ് യൂനിയൻ ചെയർപേഴ്സൻ ബി. ഫാത്തിമ കോളജിന് മുന്നിൽ ഉദ്ഘാടനം ചെയ്തു. പി. പവിത്ര അധ്യക്ഷതവഹിച്ചു.
കൃഷ്ണപിയ, ബി. ആരാധന, പി.ഇസഡ്. സസ്ന, എസ്. സുഹാന വിസ്മയ, അർജുൻ, ഐശ്വര്യ എന്നീ വിദ്യാർഥികളും ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ജില്ല ജോയന്റ് സെക്രട്ടറി പി. പ്രവിത, സ്റ്റുഡന്റ്സ് നഴ്സിങ് അസോസിയേഷൻ വൈസ് ചെയർമാൻ ഡാനിയൽ മാത്യു, സൗത്ത് സോൺ റപ്രസന്റേറ്റിവ് അൽ അമീൻ, ഇന്ത്യൻ നഴ്സസ് പേരന്റ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി എസ്. രാധാമണി തുടങ്ങിയവർ പ്രതിഷേധയോഗത്തിൽ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.