സാനു രഘുവരൻ, നിധിൻ മോഹൻ,
ഷനൂപ് അനിലൻ
ചാവക്കാട്: ഡി.വൈ.എഫ്.ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് ആർ.എസ്.എസ് പ്രവർത്തകർക്ക് 23 വർഷം കഠിന തടവ്. കുന്നംകുളം ചൊവ്വന്നൂർ പൂപ്പറമ്പിൽ സാനു രഘുവരൻ (30), ഇയ്യാൽ അമ്പത് കോളനി സ്വദേശികളായ നിധിൻ മോഹൻ (31), കാരാപുള്ളി ഷനൂപ് അനിലൻ (30) എന്നിവരെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി വിവിധ വകുപ്പുകളിലായി ആകെ 23 വർഷം കഠിന തടവിനും 3.30 ലക്ഷം പിഴ അടക്കാനും ശിക്ഷിച്ചത്.
കുന്നംകുളം ആർത്താറ്റ് കുറുക്കൻ പാറ വടക്കൻ വീട്ടിൽ ഷാജന്റെ മകൻ ഷനിലിനെ (26) വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. കേസിലെ നാലാം പ്രതി ഇയ്യാൽ സ്വദേശി പ്ലാക്കൂട്ടത്തിൽ സുബിൻ ഷുക്കൂറിനെ (30) സംശയത്തിന്റെ ആനുകൂല്യത്തിൽ കോടതി വെറുതെ വിട്ടു.
2014 ഡിസംബർ 30ന് വൈകീട്ട് നാലിനാണ് കേസിനാസ്പദമായ സംഭവം. മരത്തംകോട് ചെരപ്പുറം ഗ്രൗണ്ടിൽ ഫുട്ബാൾ കളിക്കാൻ സമീപത്തെ കരിങ്കൽകെട്ടിൽ ഇരിക്കുകയായിരുന്ന ഷനിലിനെയും മരത്തംകോട് എ.കെ.ജി നഗർ വലിയകുന്നത്ത് സൗന്ദർ രാജിന്റെ മകൻ ശിങ്കാരിവേലനെയും (26) ഷനിലിനെ ലക്ഷ്യംവെച്ച് വന്ന പ്രതികൾ ആക്രമിക്കുകയായിരുന്നു.
ഷനിലിനെ വെട്ടുന്നതിനിടെ വാളുകൊണ്ട് പുറത്ത് വെട്ടേറ്റ ശിങ്കാരിവേലൻ ഓടി രക്ഷപ്പെട്ടു. തുടർന്ന് നിധിനും സാനുവും ഷനൂപും സുബിനും ചേർന്ന് വെട്ടേറ്റ് വീണ ഷനിലിനെ പലവട്ടം വെട്ടി. ബഹളം കേട്ട് ആളുകൾ ഓടിവരുന്നത് കണ്ട പ്രതികൾ വന്ന ബൈക്കിൽ തന്നെ ആയുധങ്ങളുമായി രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ ഷനിൽ ഇപ്പോഴും ചികിത്സയിലാണ്.
പ്രതികളിൽനിന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിനായി ജില്ല കോടതിയിൽ സിവിൽ കേസ് നിലവിലുണ്ട്. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പ്രോസിക്യൂഷന് വേണ്ടി ചാവക്കാട് അഡീഷനൽ ജില്ല പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രജിത് കുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.