തൃശൂർ: കെ-റെയിൽ വിഷയത്തിൽ അവസാന പോസ്റ്റാണിതെന്ന മുഖവുരയിൽ കേരള സർക്കാറിന് ആറ് നിർദേശങ്ങൾ സമർപ്പിച്ച് കവി സച്ചിദാനന്ദൻ. ശനിയാഴ്ച തന്റെ ഫേസ്ബുക്ക് പേജിലാണ് നിലപാടും നിർദേശങ്ങളും അദ്ദേഹം പങ്കുവെച്ചത്.
1. ഈ പദ്ധതിയുടെ സാമ്പത്തികവശം കൂടുതല്‍ നന്നായി പഠിക്കുക. ഇത് നടപ്പാക്കാന്‍ എടുക്കുന്ന വര്‍ഷങ്ങള്‍-ചുരുങ്ങിയത് 15 വര്‍ഷം എന്ന് വിദഗ്ധര്‍-കൂടി അപ്പോള്‍ കണക്കിലെടുക്കുക. കടബാധ്യത കൃത്യമായി കണക്കാക്കുക. കേരളത്തിന് ഇന്നത്തെ പ്രതിസന്ധിയില്‍ അത് താങ്ങാന്‍ കഴിയുമോ എന്ന് പരിശോധിക്കുക.
2. കേരളത്തിന്റെ ലോലമായ പരിസ്ഥിതിയെ, വിശേഷിച്ചും കാലാവസ്ഥ വ്യതിയാനത്തിന്റെയും കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രകൃതിദുരന്തങ്ങളുടെയും സന്ദര്‍ഭത്തില്‍, ഇത് എങ്ങനെ ബാധിക്കും എന്ന് കൃത്യമായി പഠിക്കുക.
3. ഈ പദ്ധതി ഇന്നത്തെ കേരളത്തിലെ പല പ്രശ്നങ്ങളും കണക്കിലെടുക്കുമ്പോള്‍ ഒരു മുന്‍ഗണന ആണോ എന്ന് വിനയത്തോടെ പുനരാലോചിക്കുക. പിടിവാശികള്‍ ഉപേക്ഷിക്കുക
4. കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷത്തെ തെരഞ്ഞെടുത്തത് കഴിഞ്ഞ സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ കണക്കിലെടുത്തും കേരളത്തിന്റെ മതസൗഹൃദം ഇടതുപക്ഷത്തിനു സംരക്ഷിക്കാന്‍ കഴിയും എന്ന വിശ്വാസം കൊണ്ടും ആണെന്നും, മാനിഫെസ്റ്റോ വായിച്ച് അതിലെ ഓരോ വാചകത്തിനും അല്ലെന്നും മനസ്സിലാക്കുക.
5. വിദഗ്ധര്‍ നിർദേശിച്ച ബദലുകള്‍ (പാത ഇരട്ടിപ്പിക്കല്‍, മൂന്നും നാലും ലൈനുകള്‍, സിഗ്നല്‍ ആധുനികവത്കരണം) വസ്തുനിഷ്ഠമായി അപഗ്രഥിക്കുക. (ഇത് ഡി.പി.ആര് തന്നെ ചെയ്യേണ്ടതായിരുന്നു.)
6. ഒരു സമവായം ഇക്കാര്യത്തില്‍ ഉണ്ടാവുകയാണെങ്കില്‍ എങ്ങനെയെല്ലാം, എവിടെ നിന്നെല്ലാം, തമിഴ്നാടും മറ്റും ചെയ്യും പോലെ, കേന്ദ്രത്തില്നിന്നുള്പ്പെടെ, സാമ്പത്തിക സഹായം ഉറപ്പാക്കാന്‍ കഴിയും എന്നു കണ്ടെത്തുക. അതിനാവശ്യമായ സമ്മര്‍ദം അതത് സ്ഥാപനങ്ങളില്‍ കൊണ്ടുവരുക.
ഇനി ഈ വിഷയത്തിൽ പത്രക്കാരോടുൾപ്പെടെ പ്രതികരിക്കാനില്ലെന്നും കെ-റെയിൽ ചർച്ചകൾ വിഫലമായി എന്ന് തോന്നുന്നില്ലെന്നും ഡി.പി.ആര് പരസ്യമാക്കാനും പദ്ധതിക്ക് കേന്ദ്രത്തിന്റെ സഹായം തേടാനും പരിമിതികളോടെയെങ്കിലും പൊതുചര്‍ച്ച നടത്താനും വീണ്ടും ജില്ലതല ചര്‍ച്ചകള്‍ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചത് ഈ ചര്‍ച്ചകളുടെ കൂടി ഫലമായാണെന്നും ഫേസ്ബുക്ക് പേജിൽ സച്ചിദാനന്ദൻ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.