തൃശൂർ: ഉത്സവങ്ങൾ, തിരുനാളുകൾ, പൊതുപരിപാടികൾ എന്നിവ കൂടുതലായി നടക്കുന്ന സാഹചര്യത്തിൽ അനുവദനീയമായ ആളുകളേക്കാൾ കൂടുതൽ പേർകൂട്ടം കൂടുന്നത് ഒഴിവാക്കാൻ ജില്ലയിൽ പ്രതിരോധ നടപടികൾ ശക്തിപ്പെടുത്താൻ ചേർന്ന യോഗം തീരുമാനിച്ചു.
തദ്ദേശഭരണ സ്ഥാപനങ്ങൾ എല്ലാ വകുപ്പുകളുടെയും നേതൃത്വത്തിൽ മത-രാഷ്ട്രീയ നേതാക്കൾ, വ്യാപാരി വ്യവസായികൾ എന്നിവരുടെ സംയുക്ത യോഗം ചേർന്ന് രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് യോഗം തീരുമാനിച്ചു. ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് ഉടൻ നികത്താൻ ആവശ്യമായ നടപടി സ്വീകരിക്കാനും ആശുപത്രികളിൽ കോവിഡ് രോഗികൾക്കുള്ള ചികിത്സ സംവിധാനങ്ങൾ ഉറപ്പുവരുത്താനും ജില്ല മെഡിക്കൽ ഓഫിസറെ യോഗം ചുമതലപ്പെടുത്തി.
ക്ലസ്റ്ററുകൾ രൂപപ്പെടുന്നിടത്ത് റാപ്പിഡ് റിസോഴ്സ് ടീമിനെ (ആർ.ആർ.ടി) പുനഃസംഘടിപ്പിച്ച് നിരീക്ഷണം ശക്തമാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് യോഗം നിർദേശം നൽകി. സർക്കാർ ആവശ്യപ്പെടുന്ന മുറക്ക് കോവിഡ് കെയർ സെന്ററുകൾ ഒരുക്കാൻ ആവശ്യമായ തയാറെടുപ്പുകൾ സ്വീകരിക്കുന്നതിനും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
യോഗത്തിൽ മേയർ എം.കെ. വർഗീസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, ജില്ല കലക്ടർ ഇൻചാർജ് എ.ഡി.എം റെജി പി. ജോസഫ്, ജില്ല മെഡിക്കൽ ഓഫിസർ, ജില്ല പൊലീസ് മേധാവി, മറ്റ് ജനപ്രതിനിധികൾ, തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.