തൃശൂർ: കെ–റെയിൽ സിൽവർ ലൈൻ വിശദ പദ്ധതി രേഖ പുറത്തുവരുമ്പോൾ തൃശൂർ റെയിൽവേ സ്റ്റേഷൻ യഥാർഥ്യമാക്കണമെങ്കിൽ റെയിൽവേ കനിയേണ്ട അവസ്ഥ വെളിപ്പെടുന്നു.
രണ്ട് പദ്ധതികളായിരുന്നു കെ–റെയിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ വിഷയത്തിൽ റെയിൽവേ അധികൃതർക്ക് മുന്നോട്ട് വെച്ചത്. സ്റ്റേഷൻ നിലവിലെ തൃശൂർ റെയിൽവേ സ്റ്റേഷന്റെ ആദ്യ രണ്ട് പാതയോട് ചേർന്ന് സ്ഥാപിക്കുക.
വൈകാതെ റെയിൽവേയുടെ പരിഗണനയിലുള്ള നാലുവരിപ്പാതക്കായി സ്ഥലം ആവശ്യമുണ്ടെന്ന കാരണത്താൽ ഈ നിർദേശം റെയിൽവേ തള്ളുകയായിരുന്നു. രണ്ടാമതായി നിലവിലെ ആദ്യ രണ്ടു പാതകൾ കിഴക്കു ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുക.
നിലവിലെ പാതയുടെ സ്ഥലത്ത് കെ–റെയിൽ ആകാശപ്പാതയിൽ സജ്ജീകരിക്കുന്ന സ്റ്റേഷന് വേണ്ടി തൂണുകൾക്ക് സ്ഥലം വിട്ടുനൽകുക.
ഈ സ്ഥലത്തിന് താഴെ ഭാവിയിൽ റെയിൽവേ കൊണ്ടുവരാനുദ്ദേശിക്കുന്ന മൂന്ന്, നാല് പാതകൾക്കായി ഉപയോഗപ്പെടുത്തുക. മുന്നോട്ടുവെച്ച ഈ ആവശ്യം റെയിൽവേ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് സിൽവർ ലൈൻ അധികൃതർ.
നാല് ഐലൻഡ് പ്ലാറ്റ്ഫോമുകളോടു കൂടിയ എലിവേറ്റഡ് സ്റ്റേഷനായിരിക്കും തൃശൂരിൽ വരുക. ആദ്യഘട്ടത്തിൽ രണ്ട് ഐലൻഡ് പ്ലാറ്റ്ഫോം സ്ഥാപിക്കും. മൂന്ന് മേൽപാലങ്ങളുടെ മുകളിലൂടെ വലിയ കെട്ടിടങ്ങൾക്ക് തടസ്സമാകാതെ ആകാശപ്പാത തൃശൂർ നഗരത്തിൽ കൊണ്ടുവരുകയെന്നത് ശ്രമകരമായ ജോലിയാണ്. ഇതിന് നിർമാണത്തിന്റെ പുതിയ സാധ്യത തേടേണ്ടിവരും.
അങ്കമാലി റെയിൽവേ സ്റ്റേഷൻ കഴിഞ്ഞാൽ പാത പടിഞ്ഞാറേ ഭാഗം വഴിയാണ് വരുന്നത്. ഏകദേശം വടൂക്കര ഭാഗത്തു വെച്ച് ആകാശപ്പാതക്ക് വഴിമാറും. നഗരത്തിൽ തൃശൂർ റെയിൽവേ സ്റ്റേഷന്റെ തെക്കുഭാഗത്തുനിന്ന് പൂങ്കുന്നം റെയിൽവേ സ്റ്റേഷന് വടക്കുഭാഗം വരെയുള്ള ഭാഗമേ നിലവിൽ റെയിൽവേ പാതയോട് ചേർന്ന് വരുകയുള്ളൂ.
തൃശൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ട് പൂങ്കുന്നം ഓവർബ്രിഡ്ജ് കഴിഞ്ഞാൽ സിൽവർ ലൈൻ പടിഞ്ഞാറേക്ക് വഴിമാറും. അങ്ങനെ ഗുരുവായൂർ പാതയെ മുറിച്ചുകടന്ന് പാമ്പൂരിൽ ആകാശപ്പാത അവസാനിക്കും. പിന്നീട് വയൽ നിലങ്ങളിലൂടെയാണ് മലപ്പുറം ജില്ലയിലെ തിരൂർ സ്റ്റേഷൻ വരെയുള്ള പാത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.