തൃശൂർ: കരിങ്കൊടി കാണിക്കുന്നവരെ കടന്നാക്രമിക്കുന്ന കാട്ടാളന്മാരായ ഡി.വൈ.എഫ്.ഐക്കാരും പ്രതിഷേധിക്കുന്നവരെ പതിയിരുന്ന് ആക്രമിക്കുന്ന സി.പി.എം ഗുണ്ടകളും കലാപാഹ്വാനത്തിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയും വർത്തമാനകാല കേരളത്തിന്റെ ദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജില്ല കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവകേരള സദസ്സിന്റെ പേരിൽ മുഖ്യമന്ത്രി നടത്തുന്ന അശ്ലീല നാടക യാത്രക്കെതിരെ പ്രതികരിക്കുന്നവരെ കരുതൽ തടങ്കലിൽ വെക്കാനാണ് തീരുമാനമെങ്കിൽ കനത്ത വില നൽകേണ്ടി വരും. യാത്രക്കെതിരെ പ്രതിഷേധിക്കുന്നവരെല്ലാം അണിനിരന്നാൽ ഒരു അടിപോലും മുന്നോട്ട് പോകാനാവില്ല. മുഴുവൻ ജനാധിപത്യ വിശ്വാസികളെയും അണിനിരത്തി അന്തിമ സമരത്തിന് യു.ഡി.എഫ് നേതൃത്വം കൊടുക്കുമെന്നും സതീശൻ വ്യക്തമാക്കി.
ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എം.പി, സനീഷ് കുമാർ ജോസഫ് എം.എൽ.എ, യു.ഡി.എഫ് ചെയർമാൻ എം.പി. വിൻസെന്റ്, പി.എ. മാധവൻ, ഒ. അബ്ദുറഹ്മാൻ കുട്ടി, ടി.വി. ചന്ദ്രമോഹൻ, അനിൽ അക്കര, സുനിൽ അന്തിക്കാട്, അഡ്വ. ജോസഫ് ടാജറ്റ്, കെ.കെ. കൊച്ചു മുഹമ്മദ്, രാജേന്ദ്രൻ അരങ്ങത്ത്, ഐ.പി. പോൾ, എം.പി. ജാക്സൺ, സി.ഒ. ജേക്കബ്, ടി.യു. ഉദയൻ, ഡോ. നിജി ജസ്റ്റീൻ, എ. പ്രസാദ്, കെ.ബി. ശശികുമാർ, ടി. നിർമല, എന്നിവർ പങ്കെടുത്തു.
ഡിസംബർ ഒന്ന് മുതൽ അഞ്ച് വരെ ജില്ലയിലെ 2319 ബൂത്തുകളിൽ കോൺഗ്രസ് പ്രവർത്തകർ ഭവന സന്ദർശനം നടത്തും. ‘എന്റെ ബൂത്ത് എന്റെ അഭിമാനം’ മുദ്രാവാക്യവുമായി കോൺഗ്രസ് പ്രവർത്തകർ വീടുകൾ കയറുമെന്ന് ഡി.സി.സി അധ്യക്ഷൻ ജോസ് വള്ളൂർ അറിയിച്ചു. മൂന്നിന് രാവിലെ ഒമ്പതിന് 2319 ബൂത്തുകളിൽ ഒരേ സമയം 2319 നേതാക്കൾ നേതൃത്വം കൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.