വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റ സംഭവം: അഞ്ചുപേർ അറസ്റ്റിൽ

കഴക്കൂട്ടം: വിവാഹ സൽക്കാരത്തിനിടെ ഒരാൾക്ക് കുത്തേറ്റ സംഭവത്തിൽ അഞ്ചുപേർ പിടിയിൽ. കഴക്കൂട്ടം വടക്കുംഭാഗം സ്വദേശി ജാസിംഖാൻ (29), മുട്ടത്തറ സ്വദേശി സിബിൽ (34), അണ്ടൂർക്കോണം സ്വദേശി രാഹുൽ (24), ചന്തവിള സ്വദേശി അഭിനവ് (26), കഴക്കൂട്ടം കരിയിൽ സ്വദേശി ശങ്കർ (22) എന്നിവരാണ് കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാത്രി എട്ടോടെ കഴക്കൂട്ടം എൻ.എസ്.എസ് ഹാളിൽ നടന്ന വിവാഹ സൽക്കാരത്തിനിടെയാണ് സംഭവം. അക്രമത്തിൽ മുതുകിൽ കുത്തേറ്റ കണിയാപുരം കുന്നിനകം സ്വദേശി വിഷ്ണു (28) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ദേശീയപാതയിൽ പള്ളിപ്പുറത്ത് സ്വർണവ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിലടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജാസിംഖാനും സംഘവുമാണ് വാക്കുതർക്കത്തെ തുടർന്ന് അക്രമം അഴിച്ചുവിട്ടത്. ജാസിംഖാന്റെ സംഘത്തിൽ മുമ്പുണ്ടായിരുന്നയാളായിരുന്നു വിഷ്ണു. ഇവർ തമ്മിലുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. നഗരത്തിലെ നിരവധി ഗുണ്ടാസംഘങ്ങളിൽ ഉൾപ്പെട്ട നിരവധി പേർ കഴക്കൂട്ടത്തെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അക്രമണത്തിനുശേഷം രക്ഷപ്പെട്ട പ്രതികളെ ആറ്റിങ്ങൽ ഭാഗത്തുനിന്ന് മണിക്കൂറുകൾക്കകം പൊലീസ് പിടികൂടുകയായിരുന്നു. കുത്തേറ്റ വിഷ്ണുവും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.