വേളി: റെയില്‍വേ ഫണ്ട് അനുവദിക്കാതെ വന്നതോടെ സാറ്റലൈറ്റ് സ്റ്റേഷന് എന്ന വിളിപ്പേരുള്ള കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ തുടര്‍വികസനം പാളംതെറ്റി. ടെര്‍മിനലിന്റെ വികസനത്തിനായി പ്ലാറ്റ്ഫോമും സ്റ്റാമ്പ്ളിങ് ലൈനും നിർമിക്കാന്‍ നേരേത്ത അനുമതി ലഭിച്ചെങ്കിലും ഫണ്ട് ലഭിക്കാത്തതുകാരണം പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്ന് റെയില്‍വേ അധികൃതർ വിശദീകരിച്ചു.
എന്നാല്‍ തിരുവനന്തപുരം റെയില്‍വേ ഡിവിഷനും നിർമാണവിഭാഗവും തമ്മിലെ എകോപനമില്ലാത്തതാണ് കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്റെ വികസനം പിന്നോട്ടടിക്കുന്നതെന്ന് യാത്രക്കാർ ആരോപിക്കുന്നു. നിലവില്‍ മൂന്ന് പ്ലാറ്റ്ഫോമുകളാണ് ട്രെയിന്‍ പുറപ്പെടുന്നതിന് ഉപയോഗിക്കുന്നത്. പുതിയ സ്റ്റാബ്ളിങ് ലൈനും പിറ്റ് ലൈനും വന്നാല്‍ കൂടുതല്‍ ടെയിനുകള്‍ കൊച്ചുവേളിക്ക് ലഭിക്കും. റെയില്‍വേയുടെ കണക്കില്‍ കൊച്ചുവേളിയില്‍ അഞ്ച് പ്ലാറ്റ്ഫോമാണുള്ളത്. പുതിയ ടെര്‍മിനലില്‍ മൂന്നും പഴയ ടെർമിനലില്‍ രണ്ടും. ടെര്‍മിനലില്‍ പുതിയ പ്ലാറ്റ്ഫോം സ്ഥാപിക്കാന്‍ അവശ്യമായ സ്ഥലസൗകര്യം ഉണ്ടായിരിക്കെയാണ് ഏകോപമില്ലായ്മയുടെ പേരില്‍ നിർമാണപ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കുന്നത്.
കൂടുതല്‍ പ്ലാറ്റ്ഫോമുകള് വരുന്നതോടെ കൂടുതല്‍ സർവിസുകള്‍ ഇവിടെനിന്ന് ആരംഭിക്കാന്‍ കഴിയും. തിരുവനന്തപുരം സെന്‍ട്രൽ സ്റ്റേഷനിലെ തിരക്ക് കുറക്കാനുമാവും. ഇത് മറച്ചുവെച്ച് തലസ്ഥാനത്ത് കൂടുതല്‍ ട്രെയിനുകള്‍ നിര്‍ത്താൻ സംവിധാനമില്ലെന്ന് പറഞ്ഞ് കേരളത്തിന് കിട്ടേണ്ട പല ട്രെയിനുകളും തമിഴ്നാട്ടിലേക്ക് നീട്ടിനല്‍കുകയാണ് ചെയ്യുന്നത്. ദിവസവും നിരവധി ദീര്‍ഘദൂര ടെയിനുകളടക്കം പുറപ്പെടുന്ന സ്റ്റേഷനാണെങ്കിലും ഇവിടെ യാത്രക്കാര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെയാണ്.
റിട്ടയറിങ് റൂം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങിയവ ഇല്ല. റിസര്‍വേഷന്‍ ഓഫിസും ബുക്കിങ് ഓഫിസും ഒരു കുടുസുമുറിയിലാണ് പ്രവര്‍ത്തിക്കുന്നത്. പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന ട്രോളി പാത്ത് ഇല്ലാത്തതിനാല്‍ ചരക്ക് കയറ്റവും ബുദ്ധിമുട്ടാണ്. ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്ക് ഒരു പ്ലാറ്റ്ഫോമില്‍നിന്ന് മറ്റൊന്നിലേക്ക് കടക്കുന്നതും ദുഷ്കരമാണ്. പഴയ റെയില്‍വേ സ്റ്റേഷന് ഇതരസംസഥാന തൊഴിലാളികളുടെ ശൗചാലയമായി. മേല്‍പാലം കൈയടക്കി കിടപ്പും ഭക്ഷണം പാചകം ചെയ്യുന്നതും വരെ ഇവിടെയാക്കി. ഇത് െറയില്‍വേ അധികൃതകരും ആര്.പി.എഫും കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്.
ട്രെയിനുകളുടെ അടിഭാഗം പരിശോധിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനുമുള്ള മൂന്ന് പിറ്റ് ലൈനും അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ ട്രെയിനുകള്‍ നിര്‍ത്തിയിടാനുള്ള മൂന്ന് സ്റ്റ്ബിളിങ് ലൈനുമാണ് യാഡിലുള്ളത്. അഞ്ച് പിറ്റ് ലൈനുകള്‍ സ്ഥാപിക്കാന്‍ അവശ്യമായ സ്ഥലം ഉണ്ടെങ്കിലും നാലാം പിറ്റ് ലൈന്‍ മാത്രമാണ് അനുമതി ലഭിച്ചത്. അതാകട്ടെ അനുമതി ലഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും കടലാസില്‍ മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.