തിരുവനന്തപുരം: ഭരണസമിതിയെ വെള്ളം കുടിപ്പിച്ച് കോർപറേഷൻ വാർഷിക റിപ്പോർട്ടും വാർഷിക ധനകാര്യ സ്റ്റേറ്റ്മെൻറും. ബുധനാഴ്ച ചേർന്ന കൗൺസിലിൽ തെറ്റുകൾ പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാണിച്ചതോടെ ഭരണസമിതി പ്രതിരോധത്തിലായി. ഭേദഗതി വരുത്താമെന്ന കുറ്റസമ്മതത്തോടെ ഇരു റിപ്പോർട്ടുകളും ഭരണസമിതി പാസാക്കി. 2019-2020 സാമ്പത്തിക വർഷത്തെ ഭരണ റിപ്പോർട്ടും 2020- 2021 ലെ ധനകാര്യ സ്റ്റേറ്റ്മെൻറുമാണ് ഭരണസമിതിയെ വെള്ളം കുടിപ്പിച്ചത്. 225 വാഹനങ്ങൾ സ്വന്തമായുണ്ടായിരിക്കെ 137 വാഹങ്ങളുണ്ടെന്നാണ് 2019- 2020 സാമ്പത്തിക വർഷത്തെ വാർഷിക ഭരണ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത്.
ഇത് പ്രതിപക്ഷകക്ഷികളായ യു.ഡി.എഫും ബി.ജെ.പിയും ആയുധമാക്കി. കുറവുള്ള വാഹനങ്ങൾ എവിടെയെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി അംഗങ്ങളായ തിരുമല അനിൽ, കരമന അജിത് എന്നിവർ ആവശ്യപ്പെട്ടു. വാഹനങ്ങൾ കാണാതായിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് അംഗം ജോൺസൺ ജോസഫും കണ്ടം ചെയ്ത വാഹനങ്ങൾക്കുപോലും ഇൻഷുറൻസ് പോളിസി അടച്ച സംവിധാനമാണ് ഇവിടെയുള്ളതെന്ന് പി. പത്മകുമാറും ആരോപിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും ഇത് പരിശോധിക്കണമെന്നും എൽ.ഡി.എഫ് പാർലമെൻററി പാർട്ടി നേതാവും മരാമത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ ഡി.ആർ. അനിൽ പറഞ്ഞു. കാണാതെപോയ വാഹനങ്ങൾ കണ്ടെത്തുന്നതിനാണ് സെർച്ച് കമ്മിറ്റി രൂപവത്കരിച്ചതെന്നും റിപ്പോർട്ട് കിട്ടിയശേഷം പൊലീസിനെ സമീപിക്കുമെന്നും മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു.
ധനകാര്യ സ്റ്റേറ്റ്മെൻറിലെ കണക്കുകളിലെ പിശകുകൾ സംബന്ധിച്ച പ്രതിപക്ഷത്തിെൻറ ആരോപണങ്ങളിലും ഭരണപക്ഷം വീഴ്ച സമ്മതിച്ചു. ഇതും പരിശോധിക്കുമെന്ന് െഡപ്യൂട്ടി മേയർ പി.െക. രാജു അറിയിച്ചു. ലൈഫ് ഭവനപദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചക്കിടെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സലിമും ബി.ജെ.പി പാർലമെൻററി പാർട്ടി നേതാവ് എം.ആർ. ഗോപനും തമ്മിൽ വാക്കേറ്റവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.