തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ കക്ഷികൾ നിലപാടുകളിൽ വീട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കിയതോടെ ആരോപണ പ്രത്യാരോപണങ്ങൾ തെരുവിലേക്ക്. സോണൽ ഓഫിസുകളിലെ നികുതിപ്പണം വെട്ടിപ്പ് സംബന്ധിച്ച ചർചക്കിടെ കോർപറേഷൻ കൗൺസിൽ ഹാളിൽ ഏറ്റുമുട്ടിയ ഭരണ-പ്രതിപക്ഷ അംഗങ്ങളാണ് പ്രതിഷേധം ഇപ്പോൾ ലോഞ്ചുവിട്ട് തെരുവിലേക്ക് നീങ്ങിയിരിക്കുന്നത്. നഗര വികസനത്തെ ബി.ജെ.പി അട്ടിമറിക്കുകയാണെന്നാരോപിച്ച് വാർഡ് കേന്ദ്രങ്ങളിൽ ശനിയാഴ്ച ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ഇടതുമുന്നണി ജില്ല നേതൃത്വം അറിയിച്ചു.
നികുതി വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ ഭരണനേതൃത്വം സംരക്ഷിക്കുകയാണെന്നാരോപിച്ച് തിങ്കളാഴ്ച എല്ലാ വാർഡ് കേന്ദ്രങ്ങളിലും സായാഹ്ന ധർണ നടത്താൻ തീരുമാനിച്ചതായി ബി.ജെ.പി അറിയിച്ചു. നികുതി വെട്ടിപ്പ് തടയാൻ സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കൗൺസിൽ ലോഞ്ചിൽ നടത്തുന്ന സമരം മുന്നാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യാദാർഢ്യം പ്രകടിപ്പിച്ച് യുവമോർച്ച, കർഷക മോർച്ച തുടങ്ങിവയുടെ നേതൃത്വത്തിൽ രാവിലെ കോർപറേഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. വൈകീട്ട് പന്തംകൊളുത്തി പ്രകടനവും നടത്തി.
ബി.ജെ.പിയുടെ സമരം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന നിലപാടിലാണ് കോർപറേഷൻ ഭരണസമിതി. സംഘർഷാവസ്ഥ കണക്കിലെടുത്ത് മേയറുടെ ഓഫിസ് ഉൾപ്പെടെയുള്ളവക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളുടെ ആവശ്യങ്ങൾ തൽക്കാലം അംഗീകരിക്കേണ്ടെന്നാണ് തീരുമാനമെങ്കിലും പൊതുജനം അഭിമുഖീകരിക്കുന്ന പ്രശ്നം പരിഹരിക്കാൻ ഭരണസമിതി നടപടിയെടുക്കാത്തതിൽ സി.പി.എം നേതൃത്വവും അതൃപ്തിയിലാണ്. കൃത്യമായി നികുതിയടച്ചിട്ടും കമ്പ്യൂട്ടർ രേഖകളിൽ ആയിരങ്ങളുടെ കുടിശ്ശിക രേഖപ്പെടുത്തിയിരിക്കുന്ന ഒട്ടേറെ കെട്ടിട ഉടമസ്ഥർ വെള്ളിയാഴ്ചയും കോർപറേഷൻ ആസ്ഥാനത്തെത്തി. നികുതിപ്പണം തട്ടിപ്പ് നടത്തിയ എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കണമെന്ന ആവശ്യത്തിലാണ് യു.ഡി.എഫ്. വരുംദിവസങ്ങളിൽ ഈ ആവശ്യമുന്നയിച്ച് സമരപരിപാടികൾ നടത്തുമെന്ന് നേതൃത്വം അറിയിച്ചു.
പണം തട്ടിപ്പ്; രണ്ടുപേർക്കെതിരെ പൊലീസ് കേസ്
തിരുവനന്തപുരം: നേമം സോണൽ ഓഫിസിലെ പണം തട്ടിപ്പുമായി ബന്ധപ്പെട്ട് നേമം പൊലീസ് രണ്ടുപേരെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. കോർപറേഷൻ വിശദമായ പരാതി നൽകിയതിെൻറ അടിസ്ഥാനത്തിലാണ് പ്രഥമ വിവര റിപ്പോർട്ട് തയാറാക്കിയത്. ദിവസങ്ങൾക്ക് മുമ്പ് പരാതി നൽകിയിരുന്നെങ്കിലും വ്യക്തമായ വിവരങ്ങൾ ഇല്ലാതിരുന്നതിനാൽ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. പരാതി കൈപ്പറ്റിയെന്ന രസീത് നൽകി കോർപറേഷൻ ഉദ്യോഗസ്ഥരെ പൊലീസ് മടക്കി അയക്കുകയായിരുന്നു. അതേസമയം, ഇടതു അനുഭാവ ജീവനക്കാരുടെ സംഘടനയെ അഴിമതിക്കാരുടെ സംഘടനയായി ചിത്രീകരിക്കുകയാണെന്ന് കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻ ആരോപിച്ചു.
െഎക്യദാർഢ്യം പ്രഖ്യാപിച്ച് യുവമോർച്ച
തിരുവനന്തപുരം: കോർപറേഷനിൽ വീട്ടുകരം തട്ടിപ്പിനെതിരെ ബി.ജെ.പി കൗൺസിലർമാർ മൂന്ന് ദിവസമായി നടത്തുന്ന രാപ്പകൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവമോർച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. വിജയൻ തോമസ് ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദുവി അധ്യക്ഷത വഹിച്ചു.
നഗരവികസനത്തെ ബി.ജെ.പി തടസ്സപ്പെടുത്തരുത് –മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: നഗര വികസനത്തെ തടസ്സപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽനിന്ന് ബി.ജെ.പി പിന്മാറണമെന്ന് മന്ത്രി വി. ശിവൻകുട്ടി. സോണൽ ഓഫിസുകളിൽ നടന്ന അഴിമതി കണ്ടുപിടിക്കുകയും കുറ്റക്കാരെ സസ്പെൻഡ് ചെയ്യുകയും പൊലീസ് അന്വേഷണത്തിന് സാഹചര്യം ഒരുക്കുകയും ചെയ്ത ഭരണസമിതിയാണ് ഇപ്പോഴുള്ളത്. ഈ അന്വേഷണത്തിൽനിന്ന് ശ്രദ്ധ മാറ്റാനും അഴിമതിക്കാരെ സംരക്ഷിക്കാനുമുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. ഈ നീക്കങ്ങളിൽനിന്ന് ബി.ജെ.പി പിന്മാറണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.