തിരുവനന്തപുരം: നഗരത്തിലെ മഴക്കെടുതിയിൽ പ്രതിഷേധം കത്തി കോർപറേഷൻ കൗൺസിൽ. ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് എം.ആർ. ഗോപനാണ് വിഷയം ഉയർത്തിയത്.
പിന്നാലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ജോൺസൺ ജോസഫും രംഗത്തുവന്നു. കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ട വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ കക്ഷികൾ നിലപാടിലുറച്ചതോടെ, മേയറുടെ അഭാവത്തിൽ കൗൺസിൽ യോഗം നിയന്ത്രിച്ച പി.കെ. രാജു അതിന് വിസമ്മതിച്ചു.
മഴക്കെടുതി സംബന്ധിച്ച് പ്രത്യേക കൗൺസിൽ യോഗം കൂടണമെന്ന് ആവശ്യപ്പെട്ടിട്ട് ഭരണസമിതി ചെവിക്കൊണ്ടില്ലെന്ന് ഗോപൻ ആരോപിച്ചു. വെള്ളപ്പൊക്കം തടയാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചെന്ന് യോഗത്തിൽ അറിയിക്കണമെന്ന് ജോൺസൺ ജോസഫ് ആവശ്യപ്പെട്ടു. ഇവിടെ മാത്രമല്ല, ചെന്നൈയിലും ഡൽഹിയിലും മഹാരാഷ്ട്രയിലുമെല്ലാം വെള്ളപ്പൊക്കമുണ്ടാകുന്നുണ്ടെന്ന് ഡെപ്യൂട്ടി മേയറുടെ പരമാർശത്തിൽ പ്രതിഷേധമുയർന്നു.
പറ്റില്ലെന്ന് ഡെപ്യൂട്ടി മേയർ മറുപടി നൽകിയതോടെ അജണ്ടയും തലയിലേന്തി ബി.ജെ.പി അംഗങ്ങൾ നടുത്തളത്തിലിറങ്ങി. ഇതിനിടെ അപ്രതീക്ഷിതമായി കുന്നുകുഴി കൗൺസിലർ മേരി പുഷ്പം ഡയസിലേക്ക് ചാടിക്കയറി. തനിക്ക് ചർച്ചയിൽ പങ്കെടുക്കാൻ അവസരം നൽകിയില്ലെന്നായിരുന്നു ആരോപണം.
ഡെപ്യൂട്ടി മേയർ ഇത് ചെവിക്കൊണ്ടില്ല. ബി.ജെ.പി അംഗങ്ങളുടെ മുദ്രാവാക്യം വിളിക്കിടെ അജണ്ടകൾ അവതരിപ്പിക്കാനായി സ്ഥിരം സമിതി അധ്യക്ഷന്മാരെ ഓരോരുത്തരെയായി ഡെപ്യൂട്ടി മേയർ ക്ഷണിച്ചു. അജണ്ടകളുടെ എണ്ണം മാത്രം വായിച്ച് പാസായതായി പ്രഖ്യാപിച്ച് കൗൺസിൽ പിരിഞ്ഞു.
മേയർ ആര്യ രാജേന്ദ്രൻ ബാഴ്സലോണയിൽ സ്മാർട്ട് സിറ്റി കോൺക്ലേവിൽ പങ്കെടുക്കുന്നതിനാലാണ് ഡെപ്യൂട്ടി മേയർ പി.കെ. രാജുവിന് ചുമതല നൽകിയത്. വെള്ളാർ വാർഡ് കൗൺസിലറായിരുന്ന അന്തരിച്ച നെടുമം മോഹനന് ആദരമർപ്പിച്ച് കക്ഷി നേതാക്കൾ സംസാരിച്ചശേഷം ഡെപ്യൂട്ടി മേയർ ഔദ്യോഗിക അജണ്ട അവതരിപ്പിച്ചു.
തിരുവനന്തപുരം: കൗൺസിൽ യോഗം കൂടുന്നത് മാസത്തിൽ ഒരുതവണയായി ചുരുക്കിയതോടെ നൂറുകണക്കിന് അജണ്ടകൾ ഒരു യോഗത്തിൽ പരിഗണിക്കേണ്ടി വരുന്നതിൽ പ്രതിപക്ഷ കക്ഷികൾക്ക് പ്രതിഷേധം.
നഗരം അടുത്തിടെ അഭിമുഖീകരിച്ച വെള്ളപ്പൊക്കം, പകർച്ചവ്യാധി ഭീഷണി ഉൾപ്പെടെ വിഷയങ്ങളൊന്നും ചർച്ച ചെയ്യാൻ ഭരണസമിതിക്ക് സമയമില്ല. കൗൺസിൽ യോഗം ആരംഭിച്ചാൽ വൈകീട്ട് ആറിനുമുമ്പ് അവസാനിപ്പിക്കണമെന്നാണ് ചട്ടം. അതിനാൽ പലപ്പോഴും ചർച്ചചെയ്യാതെ അജണ്ടകൾ പലതും പാസാക്കുന്നത്.
മരാമത്ത് സ്ഥിരം സമിതിയാണ് ഏറ്റവും കൂടുതൽ അജണ്ടകൾ അവതരിപ്പിച്ചത്. 166 എണ്ണം. കനത്ത മഴയിൽ റോഡുകളെല്ലാം തകർന്നുകിടക്കുന്ന വിഷയത്തെക്കുറിച്ചോ റോഡുകൾ നന്നാക്കുന്നതിനെക്കുറിച്ചോ പരമാർശമില്ല. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത വിഷയം ഔദ്യോഗിക അജണ്ടയായി ഉൾപ്പെടുത്തിയിരുന്നു.
ഏറ്റവും കുറവ് വിഷയങ്ങൾ സമർപ്പിച്ചിരിക്കുന്നത് ആരോഗ്യ സ്ഥിരം സമിതിയാണ്- 7 എണ്ണം. ധനകാര്യ സ്ഥിരം സമിതിയുടെ 29 അജണ്ടകളും ക്ഷേമകാര്യ സ്ഥിരം സമിതിയുടെ 91 അജണ്ടകളും നഗരാസൂത്രണ സമിതിയുടെ എട്ടും വിദ്യാഭ്യാസ കായികകാര്യ സമിതിയുടെ 91 അജണ്ടകളും കൗൺസിലിന്റെ പരിഗണനക്ക് വന്നു. ഇവയൊന്നും വേണ്ടത്ര ചർച്ച ചെയ്യാതെ പാസാക്കിയെന്നാണ് പ്രതിപക്ഷ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.