ആധാർ തിരുത്താൻ ഗൂഡല്ലൂർ ഹെഡ് പോസ്റ്റ് ഓഫിസിന്
മുന്നിൽ ടോക്കൻ കൈപ്പറ്റാനായി അതിരാവിലെ
കുട്ടികളുമായി എത്തിയ സ്ത്രീകൾ
ഗൂഡല്ലൂർ: ആധാറിലെ തിരുത്തലുകൾ ശരിയാക്കാനും അപ്ഡേഷനുമായി ആധാർ സെന്ററിലേക്കും പോസ്റ്റ് ഓഫിസ് കേന്ദ്രങ്ങളിലേക്കും പോകുന്ന അപേക്ഷകർ വലയുന്നു. ആധാർ അപേക്ഷകൾ സ്വീകരിക്കുമ്പോൾ രേഖകൾ പ്രകാരം പൂരിപ്പിക്കുന്നത് ജീവനക്കാർക്ക് പറ്റുന്ന തെറ്റുകൾ ആണ് പിന്നീട് തിരുത്തൽ ചെയ്യാനും മറ്റുമായി വീണ്ടും അലയേണ്ടി വരുന്നത്.
ഗൂഡല്ലൂർ ആർ.ഡി.ഒ ഓഫിസിന് പിറകിൽ പ്രവർത്തിക്കുന്ന ആധാർ സെന്ററിൽ തിരുത്തൽ അപേക്ഷ നൽകിയാൽ ഒരു ദിവസം ഒരു കാര്യം മാത്രമേ അപ്ഡേറ്റ് ചെയ്യൂ പിന്നീട് വീണ്ടും വരാനാണ് ആവശ്യപ്പെടുന്നത്. ഇതേ സേവനം പോസ്റ്റ് ഓഫിസുകളിൽ പോയി ചെയ്യുമ്പോൾ അന്നുതന്നെ എല്ല കാര്യങ്ങളും ചെയ്തു കൊടുക്കുന്നതിനാൽ ഭൂരിഭാഗം ആളുകളും പോസ്റ്റ് ഓഫിസുകളെയാണ് ആശ്രയിക്കുന്നത്.
തിരക്ക് നിയന്ത്രിക്കാൻ വേണ്ടി ടോക്കൺ സംവിധാനമാണ് പോസ്റ്റ് ഓഫിസുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഒരു ദിവസം നിശ്ചിത ടോക്കണുകളാണ് നൽകുക. ടോക്കൺ കൈപ്പറ്റാനായി കുഗ്രാമങ്ങളിൽ നിന്ന് സ്ത്രീകൾ കുട്ടികളടക്കം കൂട്ടിക്കൊണ്ട് അതിരാവിലെ എത്തേണ്ട സ്ഥിതിയാണ്.
ഓൺലൈൻ വഴി പേര് തിരുത്താനും ജനനത്തീയതി തിരുത്താനും മറ്റും നൽകിയിരുന്ന സേവനം നിർത്തൽ ചെയ്തതാണ് ഇപ്പോൾ അപേക്ഷകർ പോസ്റ്റ് ഓഫീസ്,ആധാർ സെന്ററിലേക്ക് ചെല്ലേണ്ട അവസ്ഥ വന്നിരിക്കുന്നത്. അതേസമയം, അക്ഷയ കേന്ദ്രങ്ങളിൽ പേര് തിരുത്തലും മറ്റും അനുവദീനീയമല്ലാത്തതിനാലാണ് ആധാർ സെന്ററിനെയും പോസ്റ്റ് ഓഫിസുകളെയും ആശ്രയിക്കുന്നത്. ഇതിനാലാണ് തിരക്ക് വർദ്ധിക്കുന്നത്.
എല്ല അക്ഷയ കേന്ദ്രങ്ങളിലും (ഇ സെന്റർ) ആധാരത്തിരുത്തലിന് അനുവാദം നൽകുക, അതുപോലെ ഓൺലൈൻ വഴിയുള്ള തിരുത്തലിനുള്ള അവസരം പുന:സ്ഥാപിക്കുക എന്ന ആവശ്യങ്ങളാണ് ഇപ്പോൾ ഉപഭോക്താക്കൾ ഉന്നയിക്കുന്നത്. ഡിജി ലോക്കർ സിസ്റ്റം നടപ്പിലായതിനാൽ ഓൺലൈൻ വഴിയുള്ള അപ്ഡേഷനും തിരുത്തലുകൾക്കും എളുപ്പമാണ് എന്നിരിക്കെ അതിനുള്ള വഴികളും ആധാർ അധികൃതർ സ്വീകരിക്കണമെന്ന് ആവശ്യമാണ് ഉയർന്നിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.