മൃഗസംരക്ഷണ മേഖലയിൽ എട്ടു കോടിയുടെ പാക്കേജ്; 22 വരെ അപേക്ഷ നല്‍കാം

കൽപറ്റ: റീബില്‍ഡ് കേരളയുടെ ഭാഗമായി മൃഗസംരക്ഷണ മേഖലയിലെ ജീവനോപാധി പദ്ധതികളുടെ പാക്കേജ് ജില്ലതലത്തില്‍ നടപ്പാക്കും. സംസ്ഥാനതലത്തില്‍ 77 കോടിയും ജില്ലതലത്തില്‍ എട്ടു കോടിയുമാണ് പാക്കേജിനായി നീക്കിെവച്ചതെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു. 2018ലെ കാലവര്‍ഷക്കെടുതിയില്‍ നഷ്ടപരിഹാരം ലഭിച്ചവര്‍ക്ക് മുന്‍ഗണന.

ജീവനോപാധി പദ്ധതികളുടെ വിശദാംശങ്ങള്‍

പശു വളര്‍ത്തല്‍: 700 കര്‍ഷകര്‍ക്ക് രണ്ടു പശുക്കളെ വീതം വാങ്ങുന്നതിനായി 60,000 രൂപ സബ്‌സിഡി നല്‍കും. 200 കര്‍ഷകര്‍ക്ക് കിടാരിയെ വാങ്ങുന്നതിനായി 15,000 രൂപ സബ്‌സിഡി.

400 കര്‍ഷകര്‍ക്ക് തൊഴുത്ത് നിര്‍മിക്കാന്‍ 25,000 രൂപയും തൊഴുത്ത് ആധുനികീകരിക്കാന്‍ 10 കര്‍ഷകര്‍ക്ക് ഒരു ലക്ഷം രൂപ വരെയും സബ്‌സിഡി അനുവദിക്കും.

പുല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി 200 കര്‍ഷകര്‍ക്ക് ഹെക്ടറിന് 30,000 രൂപ സബ്‌സിഡി അനുവദിക്കും. ആടു വളര്‍ത്തല്‍ യൂനിറ്റിന് (അഞ്ച് പെണ്ണാടും ഒരു മുട്ടനാടും) 25,000 രൂപ സബ്‌സിഡി നല്‍കും. 150 ആടു വളര്‍ത്തല്‍ യൂനിറ്റാണ് ജില്ലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് (5 കോഴികള്‍/യൂനിറ്റ്) 500 രൂപ സബ്‌സിഡി നല്‍കും. 2000 കര്‍ഷകര്‍ക്കാണ് പ്രയോജനം ലഭിക്കുക. പന്നി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി 10 പന്നികള്‍ വീതമുള്ള 40 യൂനിറ്റ് തുടങ്ങുന്നതിനായി 50,000 രൂപ സബ്‌സിഡി. 10 വീതം താറാവുകളുള്ള യൂനിറ്റിന് 1200 രൂപ സബ്‌സിഡിയാണ് അനുവദിക്കുന്നത്. ഇങ്ങനെ 1000 യൂനിറ്റാണ് ജില്ലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

ഇതിനു പുറമെ 600 പശുക്കള്‍ക്ക് ആറു മാസത്തേക്ക് തീറ്റ നല്‍കുന്നതിെൻറ ചെലവിലേക്ക് 6000 രൂപ സബ്‌സിഡി നല്‍കും. ജില്ലയിലെ തിരഞ്ഞെടുത്ത പഞ്ചായത്തുകളിലെ 600 പശുകുട്ടികള്‍ക്കു തീറ്റ ചെലവിലിലേക്ക് 12,500 രൂപ വീതം സബ്‌സിഡിയായി അനുവദിക്കും.

പദ്ധതികള്‍ക്കുള്ള നിശ്ചിത അപേക്ഷ ഫോറം ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പാലിറ്റി മൃഗാശുപത്രികളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ആഗസ്റ്റ് 22നകം ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പാലിറ്റി മൃഗാശുപത്രികളില്‍ സമര്‍പ്പിക്കണം . 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.