മേപ്പാടി: ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ ഉൾപ്പെടുന്ന പുഴമൂല, കാപ്പിക്കാട് പ്രദേശങ്ങളിൽ ഭീതിപരത്തി ഒറ്റയാൻ. കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. പകൽ പൊതുനിരത്തിൽപോലും ആനയെ കാണുമെന്നതിനാൽ പുറത്ത് ഇറങ്ങി നടക്കാൻ പോലും ആളുകൾ ഭയക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം രാത്രി ആന ജനവാസകേന്ദ്രങ്ങളിലെത്തി. നേരം പുലർന്നാൽ പുഴക്കരികിലെ കാട്ടിലേക്ക് കയറുന്നു ആന ഇടക്കിടെ വീണ്ടും ഇറങ്ങി വരുന്നു. തെങ്ങുകളും വാഴകളുമൊക്കെ നശിപ്പിച്ച് വീണ്ടും കാട്ടിലേക്ക് മടങ്ങും. രാത്രി കാലങ്ങളിൽ പുഴമൂല, കാപ്പിക്കാട് പ്രദേശങ്ങളിലെ കുടുംബങ്ങളുടെ പുരയിടങ്ങളിലായിരിക്കും ആന. ശബ്ദമുണ്ടാക്കിയാലോ, പടക്കം പൊട്ടിച്ചാലോ ആന പിന്തിരിയില്ലെന്നും നാട്ടുകാർ പറയുന്നു.
ഒടുവിൽ നാട്ടുകാരുടെ ആവശ്യപ്രകാരം പ്രദേശത്തെ ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. ആനയെ ഉൾക്കാട്ടിലേക്ക് തുരത്തുന്നതിന് എലിഫൻറ് സ്ക്വാഡിെൻറ സഹായത്തോടെ അടിയന്തര നടപടി സ്വീകരിക്കാമെന്ന് മേപ്പാടി ഡെപ്യൂട്ടി റേേഞ്ചാഫിസർ കെ. സനിൽ, സെക്ഷൻ ഫോറസ്റ്റർ കെ.എം. ബാബു എന്നിവർ ഉറപ്പ് നൽകി.
രണ്ടു കി.മീ. വൈദ്യുതി ഫെൻസിങ് നടത്തുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കി രണ്ട് ദിവസത്തിനുള്ളിൽ തന്നെ ബന്ധപ്പെട്ടവരുടെ അനുമതിക്കായി അയക്കുമെന്നും അറിയിച്ചു.ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നസീമ ടീച്ചർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഓമന രമേശ്, രാജു ഹെജമാടി, രാധ രാമസ്വാമി, ബാലൻ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. എം.എൽ.എയെക്കൂടി പങ്കെടുപ്പിച്ച് സർവകക്ഷി യോഗം വിളിച്ച് ആനകൾ നാട്ടിലിറങ്ങുന്നതിനെ പ്രതിരോധിക്കാൻ ഫലപ്രദമായ നടപടികൾ ആലോചിക്കുമെന്ന് അവർ ഉറപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.