മാനന്തവാടി: ജോലിക്കിടെ കുഴഞ്ഞുവീണ സഹപ്രവർത്തകന് ഒരു കൈ സഹായവുമായി സഹപ്രവർത്തകർ. മാനന്തവാടി കൽപറ്റ റൂട്ടിലെ ഗോപിക ബസിലെ ഡ്രൈവര്‍ കൂളിവയല്‍ ചെറുകാട്ടൂര്‍ കൊന്നാരവീട്ടില് നിയാസാണ് കഴിഞ്ഞ ദിവസം ബസ് ഓടിക്കുന്നതിനിടെ കുഴഞ്ഞ് വീണത്. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സക്കായി ഭാരിച്ച ചെലവാണ് ആവശ്യമായി വന്നിരിക്കുന്നത്. സാമ്പത്തികമായി ഒരു ശേഷിയുമില്ലാത്ത രോഗിയായ മാതാപിതാക്കളുള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് നിയാസ്. ഈ സാഹചര്യത്തിലാണ് ഒരു ദിവസത്തെ വരുമാനം നിയാസിനായി മാറ്റിവെക്കാൻ ബസ് ഉടമകളും തൊഴിലാളികളും തീരുമാനിച്ചത്.
കൽപറ്റ -പനമരം -മാനന്തവാടി റൂട്ടിലോടുന്ന 20 ബസുകളുടെയും പടിഞ്ഞാറത്തറ റൂട്ടിലോടുന്ന രണ്ടുബസുകളുടെയും ബത്തേരി- മാനന്തവാടി റൂട്ടിലോടുന്ന മൂന്ന് ബസുകളുടെയും ഉൾപ്പെടെ 30 ബസുകളിലെ വരുമാനവും ഇതിന് പുറമെ ജില്ലയിലെ മുഴുവന്‍ ബസ് തൊഴിലാളികളുടെയും ഒരു ദിവസത്തെ വരുമാനവും ഉപയോഗിച്ച് നിയാസിനെയും കുടുംബത്തിനെയും സഹായിക്കാൻ ഉടമകളും തൊഴിലാളികളും ഒറ്റക്കെട്ടായാണ് രംഗത്തിറങ്ങിയത്. ബക്കറ്റ് പിരിവ് നടത്തി പൊതുജനങ്ങളിൽ നിന്നും വിദ്യാർഥികളിൽ നിന്നും തുക സമാഹരിക്കുകയും ചെയ്തു. ബസ് സർവിസുകളുടെ ഫ്ലാഗ് ഓഫ് മാനന്തവാടി ബസ് സ്റ്റാൻഡ് പരിസരത്ത് ഡിവൈ.എസ്.പി പി.എൽ. ഷൈജു നിർവഹിച്ചു. ജോയന്റ് ആർ.ടി.ഒ പ്രകാശൻ, നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ, ബസ് ഉടമ പ്രതിനിധികളായ അബ്ദുൽ മുത്തലിബ്, ചാക്കോ, സി. ജോ, ജിവനക്കാരുടെ പ്രതിനിധികളായ സന്തോഷ്, ഷെമീർ, ജയചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.