നേപ്പാൾ സ്വദേശി തുൾ പ്രസാദിനെ വൈത്തിരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ
വൈത്തിരി: വൈത്തിരിയിലെ സ്വകാര്യ റിസോർട്ടിൽ നിന്നും നാലു ദിവസം മുമ്പ് വനപ്രദേശത്ത് കാണാതായ നേപ്പാൾ സ്വദേശി തുൾ പ്രസാദിനെ കണ്ടെത്താൻ കഴിഞ്ഞത് വൈത്തിരി പൊലീസിനും ജനത്തിനും ആശ്വാസമായി. സി.ഐ ഉത്തംദാസിന്റെ നേതൃത്വത്തിൽ വൈത്തിരി പൊലീസും വനം വകുപ്പും ഡോഗ് സ്ക്വാഡും സ്പെഷൽ ഇൻസ്പെക്ഷൻ ഫോഴ്സുമാണ് വനമേഖലയിൽ പരിശോധന നടത്തിയത്. മാർച്ച് 22ന് കാണാതായ ഇയാളെ ചൊവ്വാഴ്ച വൈകീട്ടാണ് പൊലീസ് സംഘം കണ്ടെത്തിയത്. കാട്ടിനുള്ളിലെ ഒരു റിസോർട്ടിന് സമീപം നടന്നു പോകുന്നതിനിടയിലാണ് കസ്റ്റഡിയിലെടുത്തത്. നാലുദിവസം ഭക്ഷണം കഴിക്കാത്തതുമൂലം അവശനായ യുവാവിന്റെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയിരുന്നു.
തലയിലേറ്റ മുറിവിൽ നിന്നും രക്തം ഒഴുകുന്ന നിലയിലായിരുന്നു. സംസാരിക്കാൻ പോലും കഴിയാതിരുന്ന ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. റിസോർട്ടിൽ ജോലിക്കെത്തിയ ഇയാൾ മാർച്ച് 22ന് പുറത്തേക്കു പോകുകയായിരുന്നു. വനപ്രദേശത്തേക്കു നടന്നുപോകുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചതനുസരിച്ച് പൊലീസും വനംവകുപ്പും ഡ്രോൺ കാമറയടക്കം ഉപയോഗിച്ച് കാട്ടിനുള്ളിൽ നാല് കിലോമീറ്ററിലധികം ദൂരം അരിച്ചു പെറുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.