ലോറിക്ക് അർജു​ന്റെ പേരിടില്ലെന്ന് മനാഫ്; ‘75000 ശമ്പളം നൽകിയിട്ടുണ്ട്, അത് പറഞ്ഞത് ഇൻഷുറൻസിൽ പരിഗണിക്കാൻ’

കോഴിക്കോട്: കേരളത്തിന്റെ കണ്ണീരായി മാറിയ ലോറി ഡ്രൈവർ അർജുന്റെ മരണത്തിന് പിന്നാലെ ഉയർന്നുവന്ന വിവാദങ്ങളിൽ വിശദീകരണവുമായി ലോറി ഉടമ മനാഫ്. അർജുൻ പോയെന്നും ഇനി വിവാദങ്ങളോ കുടുംബത്തിന് എതിരെയുള്ള ആക്ഷേപങ്ങളോ തുടരരുതെന്നും മനാഫ് അഭ്യർഥിച്ചു.

ഇന്നലെ കുടുംബത്തിന്റെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് കേട്ടപ്പോൾ അൽപം വൈകാരികമായി പ്രതികരിച്ചുപോയി. അത് ​കൊണ്ടാണ് എന്തുവന്നാലും ലോറിക്ക് അർജുന്റെ പേരിടുമെന്ന് പറഞ്ഞത്. കുടുംബത്തിന് അത് ഇഷ്ടമല്ലെങ്കിൽ ഞാൻ അർജുന്റെ പേരിടില്ല. നമ്മുടെ അർജുൻ പോയില്ലേ. ഇനി വിവാദങ്ങൾ വേണ്ട. കുടുംബത്തെ ആരും ആക്രമിക്കരുത്.

അർജുന് 75000 രൂപ വരെ ചില മാസങ്ങളിൽ പ്രതിഫലം നൽകിയതിന് തെളിവുണ്ട്. ലോറിയുടെ കണക്കുകൾ എഴുതിയ പുസ്തകത്തിൽ പണം കൈപ്പറ്റിയതിന് അർജുൻ ഒപ്പിട്ടിട്ടുണ്ട്. ചിലപ്പോൾ അതിനേക്കാൾ കൂടുതലും ചിലപ്പോൾ കുറവും പ്രതിഫലം നൽകിയിട്ടുണ്ട്. പ്രതിഫലക്കാര്യം ഞാൻ പുറത്ത് പറഞ്ഞത് അർജുന്റെ കുടുംബത്തിന് ഇൻഷുറൻസ് ലഭിക്കുമ്പോൾ ഇക്കാര്യം പരിഗണിക്കും എന്നുള്ളതിനാലാണ്. ജീവിച്ചി​രിക്കെ ലഭിച്ചു കൊണ്ടിരുന്ന ശമ്പളവും പ്രായവും പരിഗണിച്ചാണ് ഇൻഷുറൻസ് കണക്കാക്കുക എന്നാണ് അറിവ് -മനാഫ് പറഞ്ഞു.

അർജുന്റെ പേര് പറഞ്ഞ് ഒരു മുതലെടുപ്പും നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് അവർക്ക് വൈകാരികമായി എന്തെങ്കിലും തോന്നിയെങ്കിൽ മാപ്പ് ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അവിചാരിതമായാണ് വിവാദം ഉണ്ടായത്. അർജുൻ്റെ കുടുംബത്തോട് ഒപ്പം തന്നെയാണെന്നും. ഇതിന്റെ പശ്ചാതലത്തിൽ പിആർ വർക്ക് ചെയ്തിട്ടില്ല. ഉയർന്നു വന്ന വിവാദത്തിൽ വിശദീകരണം നൽകാനാണ് മാധ്യമങ്ങളെ കണ്ടതെന്നും ഇത് തുടർന്നു പോകാൻ താൽപര്യമില്ലെന്നും മനാഫ് പറഞ്ഞു.

പണപിരിവ് നടത്താൻ മാത്രം സാമ്പത്തിക പ്രയാസമുള്ള ആളല്ല താൻ. മുക്കത്ത് ഒരു പരിപാടിക്ക് തന്നെ ക്ഷണിക്കുകയും തനിക്ക് പണം തരാമെന്ന് സംഘാടകർ പറയുകയും ചെയ്തു. പക്ഷെ പണം വേണ്ടന്ന് പറഞ്ഞപ്പോൾ അവർ നിർബന്ധിക്കുകയും തുടർന്ന് അർജുൻ്റെ മകന് നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇതിനു വേണ്ടി അർജുന്റെ മകന്റെ അക്കൗണ്ട് നമ്പർ ചോദിച്ചിരുന്നു. ഇതാണ് പണപ്പിരിവായി പറയുന്നത്. എന്നാൽ കുടുംബം പണം ആവശ്യമില്ലെന്ന് പറഞ്ഞപ്പോൾ താൻ ആ തുക വാങ്ങിയില്ല. മനാഫ് പറഞ്ഞു. അർജുൻ്റെ കുടുംബത്തിന് അതിൽ വേദനയുണ്ടായെങ്കിൽ മാപ്പ് പറയുന്നുതായും അദ്ദേഹം പറഞ്ഞു.

ജനങ്ങളിലേക്ക് വിഷയങ്ങൾ എത്തിക്കാനുള്ള മാധ്യമമായാണ് യുട്യൂബ് ചാനൽ ആരംഭിച്ചത്. അർജുൻ്റെ ഫോട്ടോ ചാനലിന്റെ പ്രൊഫൈലായി വെച്ചിരുന്നു. അത് മാറ്റി. തൻ്റെ യുട്യൂബ് ചാനൽ മോണിറ്റൈസ് ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ തർക്കത്തിലേക്ക് കൊണ്ട് പോകരുത് -മനാഫ് അഭ്യർഥിച്ചു.

താൻ നാടകം കളിച്ചെന്ന ആക്ഷേപം ഉയർന്നിരുന്നു. വൈകാരികമായി പെരുമാറേണ്ടി വന്നിട്ടുണ്ട്. അത് ചിലർക്ക് നാടകമായി തോന്നിയതാകാം. ആക്ഷൻ കമ്മറ്റിയുടെ രൂപീകരണം അർജുൻ്റെ കുടുംബത്തെ അറിയിച്ചിരുന്നതാണ്. കമ്മറ്റിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അർജുൻ്റെ കുടുംബവും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അവർ ഈ ഗ്രൂപ്പിൽ നിന്ന് ഒഴിവായി. ഇവരെ കൂടാതെ എല്ലാ വിഭാഗം ആളുകളും ആക്ഷൻ കമ്മറ്റിയുടെ ഭാഗമായിരുന്നു.

അർജുൻ്റെ കുടുംബത്തിന് എതിരെയുള്ള സമൂഹ്യമാധ്യമ ആക്ഷേപം അവസാനിപ്പിക്കണമെന്ന് മനാഫ് ആവശ്യപ്പെട്ടു. അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്നും അവർക്ക് പ്രയാസം ഉണ്ടാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Lorry owner Manaf about arjuns family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.