കൊച്ചി: മലയാറ്റൂര്‍ അന്താരാഷ്ട്ര തീർഥാടന കേന്ദ്രത്തിലെ വിശുദ്ധ വാരത്തിനോട് അനുബന്ധിച്ചുള്ള ജനത്തിരക്ക് പരിഗണിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ റോജി.എം.ജോണ്‍ എം.എല്‍.എയുടെയും സബ് കളക്ടര്‍ കെ മീരയുടെയും നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ തിരുമാനം.
എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവര്‍ത്തിച്ച് തീർഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും റോഡുകളുടെ അറ്റകുറ്റപ്പണിയും കാനകളില്‍ സ്ലാബ് ഇടുന്ന പ്രവര്‍ത്തനങ്ങളും ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു. ജനത്തിരക്ക് മുന്നില്‍ക്കണ്ട് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന് സബ് കലക്ടര്‍ പറഞ്ഞു.
ഏപ്രില്‍ നാല് മുതല്‍ മെയ് അഞ്ച് വരെയാണ് മലയാറ്റൂര്‍ തീർഥാടന കേന്ദ്രത്തില്‍ വിശുദ്ധ വാരം. ഈ ദിവസങ്ങളില്‍ ക്രമസമാധാന ചുമതലക്കായി കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും. ആവശ്യമായ പാര്‍ക്കിംഗ് സൗകര്യങ്ങളും ഗതാഗത നിയന്ത്രണങ്ങളും സി.സി.ടി.വി ക്രമികരണങ്ങളും പൊലീസിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തും. തിരുനാള്‍ ദിനങ്ങളില്‍ പൊലീസ് പെട്രോളിങ് ശക്തമാക്കും.
പുഴയോരത്തും തടാകത്തിന്റെ സമീപത്തും സുരക്ഷാ മുന്നൊരുക്കങ്ങള്‍ ഒരുക്കും. ഭിക്ഷാടനം നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവര്‍ സംയുക്തമായി സ്‌ക്വാഡുകള്‍ രൂപീകരിച്ച് കടകളില്‍ പരിശോധന നടത്തും. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ കടകള്‍ക്ക് നിര്‍ദേശം നല്‍കും. അനധികൃത മദ്യ വില്‍പ്പനയും ലഹരിപദാർഥങ്ങളുടെ വില്‍പനയും തടയുന്നതിന് എക്‌സൈസിന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിക്കും.
പള്ളി പരിസരത്തും അടിവാരത്തുമായി കുടിവെള്ളത്തിന് ആവശ്യമായ പബ്ലിക് ടാപ്പുകള്‍ സ്ഥാപിക്കാനും കാല്‍നടയായി വരുന്ന യാത്രക്കാര്‍ക്കായി വഴിയരികിലെ പബ്ലിക് ടാപ്പുകള്‍ പുനരുദ്ധാരണം ചെയ്യാനും വാട്ടര്‍ അതോറിറ്റിക്ക് നിർദേശം നല്‍കി.
വനം വകുപ്പിന്റെ നേതൃത്വത്തില്‍ വന സംരക്ഷണ - ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. തീർഥാടന കേന്ദ്രത്തിനോട് ചേര്‍ന്ന വനമേഖലകളില്‍ പരിശോധനകളും നടക്കും. അടിവാരത്തും കുരിശുമുടിയിലും മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കും. ആംബുലന്‍സുകളും സ്ട്രക്ചറുകളും ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കും. റോഡുകളിലെ സുരക്ഷ ഉറപ്പുവരുത്താനും കുഴികളും കാനകളും അടക്കുന്നതിനും അപകടസൂചികള്‍ സ്ഥാപിക്കുന്നതിനും പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. വിശുദ്ധവാരത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സിയുടെ നേതൃത്വത്തില്‍ വിവിധ ഡിപ്പോകളില്‍ നിന്ന് മലയാറ്റൂരിലേക്ക് സര്‍വീസ് ആരംഭിക്കും. ഗതാഗതസൗകര്യം ഉറപ്പുവരുത്താന്‍ പ്രൈവറ്റ് ബസുകള്‍ക്ക് സ്‌പെഷ്യല്‍ പെര്‍മിറ്റ് നല്‍കും.
തീർഥാടകര്‍ പുഴയിലും തടാകത്തിലും ഇറങ്ങി ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കും. തീപിടിത്തം തുടങ്ങിയ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് അഗ്‌നി രക്ഷാ സേനയുടെ സേവനം ഉറപ്പാക്കും. താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനും കൂടുതല്‍ ജീവനക്കാരുടെ സേവനം ഉറപ്പുവരുത്തുവാനും കെ.എസ്.ഇ.ബിക്ക് നിര്‍ദ്ദേശം നല്‍കി.
മാലിന്യ നിര്‍മ്മാര്‍ജ്ജനം ഉറപ്പുവരുത്തുന്നതിന് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കും. എല്ലായിടങ്ങളിലും വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും. കടകളിലെ മാലിന്യങ്ങള്‍ കൃത്യമായി നിര്‍മാര്‍ജനം ചെയ്യുന്നതിന് സംവിധാനം സജ്ജമാക്കും. ശുചിത്വ പ്രവര്‍ത്തനങ്ങളും മികച്ച രീതിയില്‍ നടപ്പിലാക്കുന്നതിന് വാളന്റിയര്‍മാരുടെ സേവനം ഉറപ്പുവരുത്താനും യോഗത്തില്‍ തീരുമാനമായി.
ആലുവ പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം അനിമോള്‍ ബേബി, മലയാറ്റൂര്‍ പള്ളി വികാരി ജോസ് ഒഴലക്കാട്ട്, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വൈദികര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.