ആന ചേലൂർ ആദിവാസി കോളനിക്ക് സമീപം; സാഹചര്യം അനുയോജ്യമായാൽ ഉടൻ മയക്കുവെടി

മാനന്തവാടി: വയനാട് പടമലയിൽ അജീഷിന്‍റെ ജീവനെടുത്ത കാട്ടാന നിലവിൽ വനമേഖലയോട് ചേർന്നുള്ള ചേലൂർ ആദിവാസി കോളനിക്ക് സമീപം. അനുയോജ്യമായ സാഹചര്യം ലഭിച്ചാൽ ആനയെ മയക്കുവെടി വെക്കും. ഇതിനായി കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു. അതേസമയം, ആന സ്വയം കാടുകയറിപ്പോകുമോയെന്നും നിരീക്ഷിക്കുന്നുണ്ട്.

ഇന്നലെ മുതൽ ആന വനംവകുപ്പിന്‍റെ തുടർച്ചയായ നിരീക്ഷണത്തിലാണ്. രാത്രിയോടെയാണ് ആന ചാലിഗദ്ദയിൽ നിന്ന് ചേലൂർ കാപ്പിത്തോട്ടം മേഖലയിലെത്തിയത്. ഭരത്, വിക്രം എന്നീ കുങ്കിയാനകളെ ബാവലി ഭാ​ഗത്ത് നിന്നും ചേലൂർ ഭാ​ഗത്തേക്ക് മാറ്റുന്നുവെന്നാണ് വിവരം.

ആനയെ മയക്കുവെടി വെക്കുകയാണെങ്കിൽ കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടി മുത്തങ്ങ കാമ്പിലേക്ക് മാറ്റാണ് തീരുമാനം. നോർത്തൺ സി.സി.എഫ് മാനന്തവാടിയിൽ കാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഡോ. അജേഷ് മോഹൻദാസാണ് വെറ്ററിനറി ടീമിനെ നയിക്കുന്നത്. കൂടുതൽ വെറ്ററിനറി ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തി ദൗത്യ സംഘം വിപുലമാക്കിയിട്ടുണ്ട്.

ഇന്നലെ രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവറായ പനച്ചിയിൽ അജീഷ് (47) കൊല്ലപ്പെട്ടത്. ആന ആക്രമിക്കാൻ വന്നതോടെ അജീഷ് സമീപത്തെ വീട്ടുമതില്‍ ചാടിക്കടന്ന് മുറ്റത്തെത്തിയെങ്കിലും മതിൽ പൊളിച്ചെത്തിയ ആന ആക്രമിക്കുകയായിരുന്നു. തുടർന്ന്, അജീഷിന്‍റെ മൃതദേഹവുമായി നാട്ടുകാർ ശക്തമായ പ്രതിഷേധത്തിനിറങ്ങി. അധികൃതരുമായി നടത്തിയ ചർച്ചയിൽ നഷ്ടപരിഹാരം സംബന്ധിച്ച് പ്രാഥമിക ധാരണയായതോടെയാണ് സമരം അവസാനിപ്പിച്ചത്.

അജീഷിന്‍റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 10 ലക്ഷം രൂപ നൽകാനാണ് തീരുമാനം. അജീഷിന്‍റെ ഭാര്യക്ക് സ്ഥിരം ജോലി നൽകുന്നതിനായി സർക്കാർ തലത്തിൽ ശിപാർശ നൽകും. രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കാനും ചർച്ചയിൽ ധാരണയായിരുന്നു. 

Tags:    
News Summary - mananthavady elephant attack belur magna mission updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.