തിരുവനന്തപുരം: മാവോവാദികൾക്ക് സംസ്ഥാനത്ത് അഞ്ച് ദളങ്ങളുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. മാർച്ച് ഒടുവിലാണ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
ജനകീയവിമോചന ഗറില്ലാ സേനയുടെ നാടുകാണി, ഭവാനി, ശിരുവാണി, കബനി, വരാഹിനി ദളങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. നാടുകാണി ദളത്തിൽ ഒമ്പത് പേരുണ്ട്. അതിനെ നയിക്കുന്നത് ദണ്ഡകാരണ്യത്തിൽനിന്നെത്തിയ ശർമിളയാണ്. വയനാട്ടിലുള്ള സോമൻ ഈ ദളത്തിൽ അംഗമാണ്. തമിഴ്നാട്ടിൽനിന്നുള്ള അയ്യപ്പൻ അറസ്റ്റിലായതോടെയാണ് ദളത്തെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. മറ്റുള്ളവരെല്ലാം തമിഴ്നാട്ടുകാരാണ്.
ഭവാനി ദളത്തിൽ 13 പേരുണ്ടായിരുന്നു. അതിൽ കന്യാകുമാരി ഉൾപ്പെടെ രണ്ടുപേർ കീഴടങ്ങി. ഉണ്ണിക്കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്-കർണാട സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് മറ്റംഗങ്ങൾ. രൂപേഷ് അംഗമായിരുന്ന കബനി ദളത്തിൽ എട്ടുപേരുണ്ടായിരുന്നു. വനത്തിൽവെച്ച് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലമ്പുഴ സ്വദേശി ലത കബനി ദളത്തിലായിരുന്നു. ആന്ധ്ര പ്രദേശിൽനിന്നുള്ള കീർത്തിയും കേരളത്തിൽനിന്നുള്ള ജിഷ, രാമു എന്നിവരും കബനി ദളത്തിൽ അംഗങ്ങളാണ്. കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് മാവോവാദികൾ പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. 2016-2017 വർഷങ്ങളിൽ മാവോവാദികൾ നടത്തിയ പ്രവർത്തനത്തിെൻറ വിശദമായ വിവരണം റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.