എടക്കര: പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട അജിതയുടെ പിന്‍ഭാഗത്ത് നിരവധി തവണ വെടിയേറ്റതിന്‍െറ അടയാളങ്ങള്‍. ഇടതുതോളിലും വയറിന്‍െറ ഇടതുഭാഗത്തും വെടിയേറ്റു. വെടിയേറ്റ് നിലത്തുവീണ ഇവരുടെ മൃതദേഹം മലര്‍ന്നു കിടക്കുന്നതായാണ് കണ്ടത്. കുപ്പു ദേവരാജിന്‍െറ മൃതദേഹം കമിഴ്ന്ന് കിടക്കുന്ന രീതിയിലാണ് കാണപ്പെട്ടത്. നെഞ്ചിലും കാലിലുമായി മൂന്നിടങ്ങളിലാണ് വെടിയേറ്റത്.
തുടയിലും കാല്‍മുട്ടിന് താഴെയുമായി ഏറ്റ വെടിയുണ്ടകള്‍ തുളച്ച് പുറത്തേക്കുപോയ നിലയിലായിരുന്നു. മുഖത്തോട് ചേര്‍ന്ന് ഐ പാഡും കണ്ടത്തെിയിട്ടുണ്ട്. ഇരുവരും മാവോവാദി വേഷം ധരിച്ച നിലയിലായിരുന്നു. രാവിലെ 10.30ന് ആദ്യം അജിതയുടെ ഇന്‍ക്വസ്റ്റ് നടപടികളാണ് തുടങ്ങിയത്. 2.30ഓടെ ഇത് പൂര്‍ത്തിയായി. ശേഷം കുപ്പു ദേവരാജിന്‍െറ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. 4.15ഓടെ പൂര്‍ത്തിയാക്കി.
മൃതദേഹങ്ങള്‍ കിടന്നിരുന്നത് ക്യാമ്പ് ഷെഡുകളില്‍നിന്ന് 30 മീറ്ററോളം അകലങ്ങളിലാണ്. പത്ത് മീറ്റര്‍ അകലങ്ങളിലായി പ്ളാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് നിര്‍മിച്ച മൂന്ന് താല്‍ക്കാലിക ഷെഡുകളാണുണ്ടായിരുന്നത്. നൂറ് മീറ്ററോളം ഉയരത്തിലുള്ള ഒരു കുന്നിന്‍െറ താഴ്വാര പ്രദേശത്തായിരുന്നു ഷെഡുകള്‍. കുറ്റിക്കാടുകള്‍ക്ക് മധ്യത്തില്‍ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടാത്ത രീതിയില്‍ ഉയരം കുറഞ്ഞ രീതിയിലായിരുന്നിവ. മധ്യത്തിലെ ഷെഡിന് 30 മീറ്റര്‍ താഴെയായാണ് ദേവരാജിന്‍െറ മൃതദേഹം കിടന്നിരുന്നത്. ഇയാളുടെ മൃതദേഹത്തില്‍നിന്ന് ഒരു തോക്ക് പൊലീസ് കണ്ടെടുത്തതായാണ് സൂചന.
ദേവരാജിന്‍െറ മൃതദേഹത്തിന് 20 മീറ്ററോളം താഴെയായാണ് അജിതയുടെ മൃതദേഹം കിടന്നിരുന്നത്. പ്രധാന ക്യാമ്പ് ഷെഡില്‍നിന്ന് മൂന്ന് ലക്ഷത്തോളം രൂപ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നൂറിന്‍േറതുള്‍പ്പെടെയുള്ള പഴയ നോട്ടുകളാണിവ. ക്യാമ്പ് ഷെഡുകള്‍ മൂന്നുമാസം മുമ്പ് നിര്‍മിച്ചതെന്നാണ് പൊലീസ് കരുതുന്നത്. ഇവിടെനിന്ന് പവര്‍ ബാഗ്, രണ്ട് മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ് ഉള്‍പ്പെടെയുള്ള മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍, രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന അരിയും മറ്റ് ഭക്ഷ്യസാധനങ്ങളും കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.