കൽപറ്റ: വയനാട്ടിൽനിന്ന് നാലുദിവസമായി കാണാതായ അമ്മയേയും അഞ്ച് പിഞ്ചുമക്കളെയും കണ്ടെത്തി. കമ്പളക്കാട് കൂടോത്തുമ്മലിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശികളായ കുടുംബത്തെയാണ് ഗുരുവായൂരിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകീട്ട് കോഴിക്കോട് ചേളാരിയിലെ സ്വന്തം വീട്ടിലേക്കെന്നു പറഞ്ഞു പോയ അമ്മയേയും 12, 11, 9, 5, 4 വയസുള്ള മക്കളെയുമാണ് കാണാതായത്. എന്നാൽ, ഇവർ ചേളാരിയിലെ വീട്ടിൽ എത്തിയില്ല. അതോടെ യുവതിയുടെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതോടെ ബന്ധുക്കൾ കമ്പളക്കാട് പൊലീസിൽ ചൊവാഴ്ച പരാതി നൽകി. കുടുംബത്തിന്റെ തിരോധാനം ഇന്നാണ് പുറംലോകം അറിഞ്ഞത്.
കണ്ണൂരിൽ മത്സ്യത്തൊഴിലാളിയായ യുവതിയുടെ ഭർത്താവിനെ പൊലീസ് വിളിച്ച് വരുത്തിയിരുന്നു. ഇതിനിടെ യുവതിയുടെ മൊബൈൽ ഫോൺ ട്രാക്ക് ചെയ്യാൻ ശ്രമിച്ച പൊലീസിന് ഒടുവിലെ സിഗ്നൽ ഫറോക്കിൽ നിന്നാണെന്ന സൂചന ലഭിച്ചു. അതോടെ കമ്പളക്കാട് പൊലീസ് ഭർത്താവിനെയും കൂട്ടി കോഴിക്കോടേക്ക് പുറപ്പെട്ടു. അതിനിടയിൽ അമ്മയേയും മക്കളെയും കണ്ണൂരിൽ കണ്ടതായും ഷൊർണൂരിൽ കണ്ടതായും അഭ്യൂഹങ്ങൾ പരന്നു. അതോടെ ബന്ധുക്കളും നാട്ടുകാരും ആശങ്കയിലായി.
കണ്ണൂരിൽ ഇന്നലെ രാത്രി ബസ് സ്റ്റാന്റിൽ കണ്ടുവെന്നാണ് ആദ്യം ലഭിച്ച വിവരം. ഇവരെ ഇന്ന് ഉച്ചയ്ക്ക് ഷൊർണൂരിൽ കണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഷൊർണൂരിൽ അമ്മയും മക്കളുമടക്കം ആറ് പേരെയും കണ്ടുവെന്നാണ് പൊലീസിന് വിവരം ലഭിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷൊർണൂരിൽ എത്തിയ യുവതി ബന്ധുവിന്റെ കൈയിൽ നിന്ന് കുറച്ചു രൂപ കടം വാങ്ങിയതായി പൊലീസ് കണ്ടെത്തി. രാത്രിയോടെ ഗുരുവായൂർ അമ്പലത്തിൽവെച്ച് ഇവരെ കണ്ടെത്തുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്കും ബന്ധുക്കൾക്കും ആശങ്കയൊഴിഞ്ഞത്. തുടർന്ന് യുവതിയേയും കുട്ടികളെയും പൊലീസ് കൺട്രോൾ റൂമിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.