'മകളെ ജയിലിൽ അടക്കുമെന്ന് പറഞ്ഞാൽ ഏതച്ഛനാണ് സഹിക്കാൻ കഴിയുക'; മോദിയെ പ്രീണിപ്പിക്കാൻ പിണറായി കച്ചകെട്ടി ഇറങ്ങിയെന്ന് എം.എം. ഹസൻ

തിരുവനന്തപുരം: മകളെ ജയിലിൽ അടക്കുമെന്ന് പറഞ്ഞാൽ ഏതച്ഛനാണ് സഹിക്കാൻ കഴിയുകയെന്ന് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസൻ. ആ പേടിയിലാണ് മോദിയെ പ്രീണിപ്പിക്കാനായി പിണറായി കച്ചകെട്ടി ഇറങ്ങിയിരിക്കുന്നതെന്നും ഹസൻ പറഞ്ഞു. കേസരി മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.ഡിയെ പേടിയില്ലാത്ത പിണറായി വിജയന് നരേന്ദ്ര മോദിയെ പേടിയാണ്. ഇരട്ടച്ചങ്കെന്ന് പറയുന്നുണ്ടെങ്കിലും മോദിയെ കണ്ടാൽ മുട്ടിടിക്കും.

നരേന്ദ്രമോദിയുടെ ബ്ലാക്ക് മെയിലിങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീണിരിക്കുകയാണ്. രാഹുൽഗാന്ധിക്കെതിരെ നടത്തിയ മോശം പരാമർശം പിൻവലിച്ച് പിണറായി വിജയൻ ഖേദം പ്രകടിപ്പിക്കണം. കേരളത്തിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മൽസരം.

മോദിയുടെ ദുർഭരണം, കരിനിയമങ്ങൾ, വിലക്കയറ്റം തുടങ്ങിയവക്കെതിരെ യു.ഡി.എഫ് പ്രചരണം നടത്തുമ്പോൾ പിണറായി വിജയന്റെ ശത്രു മോദിയല്ല, രാഹുൽഗാന്ധിയാണ്.

നേരം വെളുത്ത് എഴുന്നേറ്റാലുടനെ രാഹുൽഗാന്ധിയെ വിമർശിക്കാൻ തുടങ്ങുന്ന പിണറായി വിജയൻ കിടക്കപ്പായയിൽ വരെ അത് തുടരുന്നു. തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച ദിവസം മുതലുള്ള കാഴ്ചയാണിത്. മോദിയെക്കുറിച്ചോ കേന്ദ്രസർക്കാരിന്റെ ദുർഭരണത്തെക്കുറിച്ചോ കരിനിയമങ്ങൾക്കെതിരെയോ പിണറായി ഒരക്ഷരം മിണ്ടുന്നില്ല.

മോദിയുടെ ബ്ലാക്ക് മെയിലിങിൽ പിണറായി വിണു എന്നതാണ് കാരണം. സ്വർണക്കടത്ത്, ലൈഫ്മിഷൻ അഴിമതി, കരിവന്നൂർ ബാങ്ക് അഴിമതി തുടങ്ങി മകളുടെ മാസപ്പടി കേസിൽ വരെ ജയിലിലടയ്ക്കുമെന്ന് പറഞ്ഞ് മോദി പിണറായിയെ വിരട്ടി നിർത്തിയിരിക്കുകയാണ്. അതുകൊണ്ടാണ് പൗരത്വ നിയമത്തിനെതിരെ രാഹുൽഗാന്ധി ഇത്രയേറെ പോരാട്ടം നടത്തിയതിന്റെ തെളിവുകൾ കൈയിലുണ്ടായിട്ടും അതേ പേര് പറഞ്ഞ് പിണറായി രാഹുൽഗാന്ധിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ബി.ജെ.പി സർക്കാരിന്റെ എല്ലാ കരിനിയമങ്ങളും റദ്ദാക്കുമെന്ന് കോൺഗ്രസിന്റെ പ്രകടന പത്രികയിലുണ്ട്.

മതത്തിന്റെ പേരിൽ ജനതയെ വിഭജിക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന് കോഴിക്കോട് രാഹുൽഗാന്ധി വ്യക്തമാക്കി. പൗരത്വ നിയമം റദ്ദാക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി തിരുവനന്തപുരത്ത് ഉറപ്പിച്ചു പറഞ്ഞു. എന്നിട്ടും, പിണറായിയുടെ ലക്ഷ്യം വേറെയാണ്. മോദിയുമായി ഉണ്ടാക്കിയ ഡീൽ പ്രകാരം കോൺഗ്രസിനെ തോൽപ്പിച്ച് ബിജെപിക്ക് നേട്ടമുണ്ടാക്കി കൊടുക്കുകയെന്നതാണത്.

ഏറ്റവുമൊടുവിൽ, തൃശൂർ പൂരം പൊലീസിനെ ഉപയോഗിച്ച് അലങ്കോലപ്പെടുത്തിയതിന് പിന്നിലും ബിജെപിയ്ക്ക് തെരഞ്ഞെടുപ്പിൽ ഗുണമുണ്ടാക്കുകയെന്നതാണത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ആളിക്കത്തിച്ച് ബിജെപിക്ക് നേട്ടമുണ്ടാക്കി. ഇക്കുറി തൃശൂർ പൂരം ഒരു വികാരമായി കൊണ്ടുനടക്കുന്ന ജനത സുരേഷ്ഗോപിക്ക് വോട്ടു ചെയ്യട്ടെ എന്നതാണ് മുഖ്യമന്ത്രിയുടെ മനസിലിരിപ്പ്. കരുവന്നൂർ ഉൾപ്പെടെ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നടത്തുന്ന ബ്ലാക്ക് മെയിലിങ് ഫലം കാണുന്നുണ്ട്.

കേന്ദ്രസർക്കാരിനെ വിമർശിച്ചാൽ, മോദിയുടെ സൽപ്പേരിന് കളങ്കം വരുത്തിയെന്ന് പറഞ്ഞ് കേസെടുക്കുന്ന പൊലീസാണ് പിണറായി വിജയന്റേത്. സമൂഹമാധ്യമങ്ങളിൽ ആക്ഷേപിക്കുന്നത് സംബന്ധിച്ച് യു.ഡി.എഫ് നേതാക്കൾ നിരവധി പരാതികൾ തെളിവു സഹിതം നൽകിയിട്ടും കേസെടുക്കാത്ത പൊലീസാണ്, രാജീവ് ചന്ദ്രശേഖരന്റെ പരാതിയിൽ ശശി തരൂരിനെതിരെ കേസെടുത്തിരിക്കുന്നത്. കേരളത്തിലെ ആഭ്യന്തര വകുപ്പ് അമിത്ഷായാണ് ഭരിക്കുന്നതെന്ന ആക്ഷേപത്തിന് ആക്കം കൂട്ടുന്ന നടപടികളാണിത്.

വടകരയിൽ ഇല്ലാത്ത അശ്ലീല വീഡിയോയുടെ പേരിൽ കോൺഗ്രസിനെയും ഷാഫി പറമ്പിലിനെയും സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ച സി.പി.എം നേതാക്കളും ഇടതു സാംസ്കാരിക പ്രവർത്തകരും മാപ്പ് പറയണം. കാളപെറ്റുവെന്ന് കേട്ടാൽ കയറെടുത്ത് യു.ഡി.എഫ് നേതാക്കളെ വിമർശിക്കാനിറങ്ങുന്ന ഇടതു സാംസ്കാരിക പ്രവർത്തകർ തലച്ചോർ പണയം വെക്കരുതെന്നും ഹസൻ പറഞ്ഞു.

Tags:    
News Summary - MM Hasan said, "Who can bear it if they say that they will put their daughter in jail?"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.