തിരുവനന്തപുരം: 'ഒന്ന് പറയുക മറ്റൊന്ന് ചെയ്യുക' ഇടത് മുന്നണിയുടെ പ്രവർത്തന രീതിയാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് നിന്നും ഘട്ടംഘട്ടമായി മദ്യം ഒഴിവാക്കുന്ന യു.ഡി.എഫ് മദ്യനയത്തെ വിമർശിച്ചാണ് എൽ.ഡി.എഫ് അധികാരത്തിൽ എത്തിയത്. അബ്കാരികളുമായുള്ള രഹസ്യധാരണ അനുസരിച്ചായിരുന്നു പിന്നീടുള്ള പ്രവർത്തനം. ബാറുകളും ഷാപ്പുകളും മലർക്കെ തുറക്കുന്ന ജനവിരുദ്ധമായ പുതിയ മദ്യനയത്തിനെതിരെ സംസ്ഥാന വ്യാപകമായി യു.ഡി.എഫ് സമരത്തിലാണെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് ഭരണ സ്തംഭനമാണ്. കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു. മുഖ്യമന്ത്രിമാർ വിളിച്ചാൽ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ നിന്ന് റവന്യു മന്ത്രി മാറിനിൽക്കുന്നത് കേരള ചരിത്രത്തിൽ ആദ്യമാണെന്നും ചെന്നിത്തല പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് കേസന്വേഷണം വഴിതിരിച്ചുവിട്ടു. ഇതിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. സ്ത്രീസുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാരാണ് ഈ നിലപാട് സ്വീകരിച്ചത്. മദ്യം വ്യാപകമാകുന്നതോടെ സ്ത്രീസുരക്ഷ ഒരു ചോദ്യചിഹ്നമായി മാറുമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സെക്രട്ടറിയേറ്റ് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.