കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പിലെ പ്രതി മോൻസൺ മാവുങ്കലിനെതിരെ പുതിയ കേസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തു. ബംഗളൂരുവിൽനിന്ന് ആഡംബര കാറുകൾ വാങ്ങി പണം നൽകാതെ തട്ടിപ്പ് നടത്തിയതിനാണ് കേസ്. ബംഗളൂരുവിലെ വ്യാപാരിയായ ബി.പി. ത്യാഗരാജു 20 കാറുകളാണ് മോൻസണിന് വിറ്റത്. ഇതിൽ ആറെണ്ണത്തിന് പണം നൽകാതെ വഞ്ചിച്ചെന്നാണ് പരാതി.
ബെൻസ്, ടൊയോട്ട പ്രാഡോ, പോർഷെ, ക്രൈസ്ലർ തുടങ്ങിയ ആറ് കാറുകൾക്കായി 86 ലക്ഷം രൂപയാണ് മോൻസൺ നൽകാനുള്ളതെന്ന് പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച് എറണാകുളം നോർത്ത് പൊലീസ് ജനുവരി 24ന് കേസെടുത്തിരുന്നു. ഇതാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. മോൻസണിനെതിരായ തട്ടിപ്പ് കേസുകൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഇതോടെ പോക്സോ ഉൾപ്പെടെ ഇയാൾക്കെതിരായ കേസുകളുടെ എണ്ണം 14 ആയി. മോൻസണിന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന ആഡംബര കാറുകളുമായി ബന്ധപ്പെട്ട് മോട്ടോർവാഹന വകുപ്പ് പരിശോധന നടത്തിയിരുന്നു.
ജയിലിൽ കഴിയുന്ന മോൻസണിനെ പുതിയ കേസിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ ക്രൈംബ്രാഞ്ച് അപേക്ഷ നൽകും. 14 കേസുകളിൽ നാലെണ്ണത്തിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയിരുന്നു. ഇതോടൊപ്പം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇയാളുടെ തട്ടിപ്പുകൾ അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.