കോഴിക്കോട്: നഷ്ടത്തിലോടുന്ന സർവിസുകളും ട്രിപ്പുകളും നിർത്തലാക്കാനുള്ള ത്വരിത നടപടികളുമായി കെ.എസ്.ആർ.ടി.സി. നഷ്ടം സഹിച്ച് ഇനി സർവിസുകൾ തുടരേണ്ടതില്ലെന്നാണ് തീരുമാനം. അത്തരം സർവിസുകൾ ഒഴിവാക്കുകയോ തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ഗ്രാമവണ്ടികളാക്കി മാറ്റാൻ നടപടി സ്വീകരിക്കുകയോ ചെയ്യണമെന്നാണ് മേഖല എക്സിക്യൂട്ടിവ് ഡയറക്ടർമാർക്കും ക്ലസ്റ്റർ ഓഫിസർമാർക്കുമുള്ള ഉത്തരവിൽ പറയുന്നത്. ഒരു മാസത്തെ നിരീക്ഷണത്തിനു ശേഷവും നഷ്ടത്തിലോടുന്ന സർവിസുകളും ട്രിപ്പുകളും തുടർന്നാൽ അതിന്റെ പൂർണ ഉത്തരവാദിത്തം മേഖല, ക്ലസ്റ്റർ ഓഫിസർമാർക്കായിരിക്കുമെന്നും ഈ മാസം 14ലെ ഉത്തരവിൽ പറയുന്നു.
പുതിയ സർവിസുകളടക്കം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുമ്പോൾ, 30 ദിവസം ഓടിയിട്ടും നഷ്ടത്തിലെങ്കിൽ അത്തരം സർവിസുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കണം. ഓരോ ഷെഡ്യൂളിന്റെയും വരുമാനം പരിശോധിച്ച് പുനഃക്രമീകരിക്കണം. ഇത്തരത്തിൽ നഷ്ടത്തിലുള്ള സർവിസുകളും ട്രിപ്പുകളും സമയക്രമീകരണം നടത്തി വരുമാനം വർധിപ്പിച്ച് മാത്രമാണ് ഓപറേറ്റ് ചെയ്യുന്നതെന്ന് മേഖല അധികാരികൾ ഉറപ്പുവരുത്തണം. അതത് യൂനിറ്റുകളിൽനിന്ന് ഒരു കിലോമീറ്റർ പരിധിയിൽ നിന്നുള്ള വരുമാനം (ഇ.പി.കെ.എം) 30 രൂപയിൽ കുറവുള്ള സർവിസുകൾ ‘ഡി’ പൂളിൽ ഉൾപ്പെടുത്തണം. ഇവ സർവിസ് തുടരുന്നതിന് ബന്ധപ്പെട്ട ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയവരുമായി കൂടിയാലോചിച്ച് ഗ്രാമവണ്ടി സർവിസായി പുനഃക്രമീകരിക്കാൻ ശ്രമിക്കണം. ഇത്തരത്തിൽ പുനഃക്രമീകരിച്ച് ലാഭകരമാക്കാൻ കഴിയാത്ത സർവിസുകൾ നിർത്തലാക്കും.
ലോക്കൽ സർവിസുകളെയും ഗ്രാമങ്ങളിലേക്കുള്ള സർവിസുകളെയുമാണ് ഇത് പ്രതികൂലമായി ബാധിക്കുക. അതത് പ്രദേശങ്ങളിലേക്ക് ബസ് സർവിസ് വേണമെന്നത് അവിടെയുള്ള ജനങ്ങളുടെ ആവശ്യമാണ്. ഇത് ലാഭകരമെങ്കിൽ മാത്രം കെ.എസ്.ആർ.ടി.സി ഏറ്റെടുത്താൽ മതിയെന്നും അല്ലെങ്കിൽ സർവിസ് നിലനിർത്തുന്നതിന്റെ പൂർണ ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങളുടെ തലയിൽ കെട്ടിവെക്കാനുമാണ് കെ.എസ്.ആർ.ടി.സി നീക്കം നടത്തുന്നത്. ഗ്രാമവണ്ടികളാക്കി മാറ്റുന്നതിന് ദിനംപ്രതി ഡീസൽ ഇനത്തിൽ കുറഞ്ഞത് 3500 രൂപ തദ്ദേശ സ്ഥാപനങ്ങൾ കെ.എസ്.ആർ.ടി.സിക്ക് നൽകേണ്ടിവരും. ഇത് ഏറ്റെടുക്കാൻ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും തയാറാവില്ല. ഫലത്തിൽ നഷ്ടത്തിലോടുന്ന എല്ലാ സർവിസുകളും ഒരുമാസത്തിനകം നിർത്തലാക്കുന്ന അവസ്ഥയാണുണ്ടാവുക. ഇത് സാധാരണക്കാരുടെ യാത്രാക്ലേശം വർധിക്കാൻ ഇടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.