മുല്ലപ്പെരിയാർ: ആശങ്ക വേണ്ട, സർക്കാർ നിലപാട്​ പുതിയ ഡാം -മ​ന്ത്രി റോഷി അഗസ്റ്റിൻ

തൊടുപുഴ: മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച സുരക്ഷ വിഷയത്തിൽ സർക്കാർ ജനങ്ങൾക്കൊപ്പമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കലക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നതാണ് കേരളത്തിന്‍റെ ആവശ്യം. സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകും. അനാവശ്യ ഭീതിപരത്തുന്ന വ്ലോഗർമാരെ നിയന്ത്രിക്കും. ആശങ്കപ്പെടേണ്ട ഒരു കാര്യവും നിലവിലില്ലെന്നും മന്ത്രി പറഞ്ഞു.

പുതിയ ഡാം വേണമെന്ന കാര്യത്തിൽ കക്ഷി-രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടാണ്. ഇതുസംബന്ധിച്ച് തമിഴ്നാടും കേരളവും തമ്മിൽ കേസ് നിലവിലുണ്ട്. സുപ്രീംകോടതിയുടെ ശുഭകരമായ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇക്കാര്യം കോടതിക്ക് പുറത്ത് ചർച്ചചെയ്ത് പരിഹരിക്കാനാവുമോ എന്നതും പരിശോധിക്കും. ഡാം മാനേജ്മെന്‍റ്​ സംവിധാനം കാര്യക്ഷമമായി നടപ്പാക്കണം. ഇതിനായി ഉദ്യോഗസ്ഥതല ഏകോപനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. 

സുരക്ഷ മുൻകരുതൽ സംബന്ധിച്ച മുന്നൊരുക്ക പദ്ധതി തയാറാക്കാനും ഉദ്യോഗസ്ഥർക്ക് ചുമതലകൾ നൽകാനും ജില്ല കലക്ടറെ യോഗം ചുമതലപ്പെടുത്തി. പഞ്ചായത്ത്തല ജാഗ്രത സമിതികൾ ഉടൻ വിളിക്കും. വണ്ടിപ്പെരിയാറിൽ വാഴൂർ സോമൻ എം.എൽ.എയുടെ അധ്യക്ഷതയിലാകും യോഗം ചേരുക. ഡാം സേഫ്റ്റി സമിതി യോഗങ്ങൾ കൃത്യസമയത്ത് ചേർന്ന് വിവരങ്ങൾ വിശകലനം ചെയ്യാനും തീരുമാനിച്ചു. ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ വാഴൂർ സോമൻ, എ. രാജ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ടി. ബിനു, ജില്ല കലക്ടർ വി. വിഘ്നേശ്വരി, ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, എ.ഡി.എം ബി.ജ്യോതി എന്നിവർ പങ്കെടുത്തു.

Tags:    
News Summary - No need to worry about Mullaperiyar Dam says Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.