ആലപ്പുഴ: വയനാട് ദുരന്തപശ്ചാലത്തിൽ മാറ്റിവെച്ച നെഹ്രു ട്രോഫി വള്ളംകളിയുടെ പുതിയ തീയതി പ്രഖ്യാപിക്കാനുള്ള ബോട്ട് റേസ് കമ്മിറ്റി (എൻ.ടി.ബി.ആർ) ചൊവ്വാഴ്ച നിശ്ചയിച്ച നിർണായകയോഗം മാറ്റിവെച്ചു. സെപ്റ്റംബർ ഏഴിന് നടത്താനായിരുന്നു ആലോചന. അടുത്തമാസത്തേക്ക് മാറ്റാതെ ഈമാസം അവസാനം തന്നെ വള്ളംകളി നടത്തണമെന്നാണ് കേരള ബോട്ട് ക്ലബ് അസോസിയേഷന്റെ ആവശ്യം.
ഇത് അംഗീകരിച്ചില്ലെങ്കിൽ അടുത്തവർഷം മുതൽ ആഗസ്റ്റിൽ നടത്തുന്ന വള്ളംകളിയിൽനിന്ന് വിട്ടുനിൽക്കുമെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ പുതിയ തീയതിയടക്കം പ്രഖ്യാപിക്കുന്നത് സർക്കാർതലത്തിൽ ധാരണയെത്തിയശേഷം മതിയെന്ന നിലപാട് സ്വീകരിച്ചതോടെയാണ് എൻ.ടി.ബി.ആർ എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചത്.
ബുധനാഴ്ച തിരുവനന്തപുരത്ത് മന്ത്രിസഭായോഗം ചേരുമ്പോൾ ജില്ലയിലെ മന്ത്രിമാർ മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. ഇതിൽ ധാരണയെത്തിയശേഷം രണ്ടുദിവസത്തിനകം യോഗം വിളിക്കുമെന്നാണ് വിവരം.
മത്സരം നീണ്ടുപോയാൽ വളളംകളിക്ക് അധികബാധ്യതയുണ്ടാകും. തീയതി തീരുമാനിക്കാതെ അനിശ്ചിതമായി നീണ്ടാൽ തുഴച്ചിലിന് പരിശീലനം നടത്തുന്നവരുടെ കായികശേഷി കുറയുകയും ഇത് മത്സരത്തെ ബാധിക്കുമെന്നും ക്ലബുകാർ ചൂണ്ടിക്കാട്ടുന്നു.
ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നടക്കേണ്ട വള്ളംകളിയാണ് വയനാട് ദുരന്തപശ്ചാത്തലത്തിൽ മാറ്റിയത്. വള്ളംകളിക്കായി പുന്നമടയിൽ നിർമിക്കുന്ന താൽക്കാലിക പവിലിയൻ അതേപടി നിലനിർത്തിയിരിക്കുകയാണ്. ഇത് കാരണം പുന്നമട ഫിനിഷിങ് പോയിന്റിൽ ഹൗസ്ബോട്ടുകൾക്ക് അടുക്കാനാകുന്നില്ലെന്നും വരുമാന നഷ്ടമുണ്ടാകുന്നതായും വിനോദസഞ്ചാര മേഖലയിലുള്ളവർക്കും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.