കണ്ടെയ്ൻമെന്‍റ് സോണിലെ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്താൻ നിർദേശം നൽകി

തിരുവനന്തപുരം: നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കണ്ടെയ്ൻമെന്‍റ സോണിൽ ഉൾപ്പെട്ട മുഴുവൻ സ്കൂളുകളിലെയും കുട്ടികൾക്ക് വീട്ടിലിരുന്ന് ക്ലാസുകളിൽ അറ്റൻഡ് ചെയ്യാവുന്ന തരത്തിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. സാക്ഷരതാ മിഷന്‍റെ പത്താംതരം തുല്യതാ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ടെയ്ൻമെന്‍റ് സോണിൽ ഉൾപ്പെട്ട സെന്‍ററുകളിലെയും കണ്ടെയ്ൻമെന്‍റ് സോണിലെ പരീക്ഷാർഥികളുടെയും പരീക്ഷകൾ പിന്നീട് നടത്തുന്നതാണ്. മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.

നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലെ 43 വാർഡുകളെയാണ് കണ്ടെയിൻമെന്‍റ് സോണാക്കി കർശന നിയന്ത്രണമേർപ്പെടുത്തിയത്. നിപ ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്ത മരുതോങ്കര, ആയഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെയും സമീപ പഞ്ചായത്തുകളിലുമാണ് വാർഡുകളെ കണ്ടെയിൻമെന്‍റ് സോണാക്കിയത്.

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് - 1, 2, 3, 4, 5, 12, 13, 14, 15 വാർഡ്

മരുതോങ്കര ഗ്രാമപഞ്ചായത്ത് - 1, 2, 3, 4, 5, 12, 13, 14 വാർഡ്

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് - 1, 2, 20 വാർഡ്

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് - 3, 4, 5, 6, 7, 8, 9, 10 വാർഡ്

കായക്കൊടി ഗ്രാമപഞ്ചായത്ത് - 5, 6, 7, 8, 9 വാർഡ്

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് - 6, 7 വാർഡ്

കാവിലുംപാറ ഗ്രാമപഞ്ചായത്ത് - 2, 10, 11, 12, 13, 14, 15, 16 വാർഡ് 

കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കില്ല. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ കടകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ. പ്രവർത്തന സമയം രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ മാത്രം. മരുന്ന് ഷോപ്പുകൾക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല.

സർക്കാർ -അർധസർക്കാർ-പൊതുമേഖല- ബാങ്കുകൾ, സ്കൂളുകൾ, അംഗൻവാടികൾ എന്നിവ പ്രവർത്തിക്കരുത്. തദ്ദേശ സ്വയംഭരണ സ്ഥാപനവും/ വില്ലേജ് ഓഫിസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കണം.

കണ്ടെയിൻമെന്‍റ് വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കും. നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ ഒരിടത്തും വാഹനം നിർത്താൻ പാടില്ല. 

Tags:    
News Summary - online classes for containment zone Students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.