മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര തിരുവനന്തപുരം കേശവദാസപുരത്ത് എത്തിയപ്പോൾ
കോട്ടയം: ‘‘നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ, അവസാനം സത്യം ജയിക്കുകതന്നെ ചെയ്യും’’ തനിക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോഴെല്ലാം ആത്മവിശ്വാസത്തോടെയുള്ള ഉമ്മൻ ചാണ്ടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. രാഷ്ട്രീയ പകപോക്കലിൽ ഉയർന്ന ആരോപണങ്ങൾക്ക് ജനങ്ങളുടെ കോടതിയിൽ കുറ്റമുക്തനായ സന്തോഷത്തോടെയാണ് കുഞ്ഞൂഞ്ഞിന്റെ മടക്കം. തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽനിന്ന് കോട്ടയം തിരുനക്കര മൈതാനം വരെ മണിക്കൂറുകൾ നീണ്ട യാത്രയിൽ കോരിച്ചൊരിഞ്ഞ മഴയെപ്പോലും അവഗണിച്ച് വീഥികളിൽ തടിച്ചുകൂടിയ പുരുഷാരം ഉമ്മൻ ചാണ്ടിക്ക് നൽകിയത് ആ ക്ലീൻചിറ്റാണ്.
മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തെ വിവാദങ്ങൾ എന്നും വേട്ടയാടിയിരുന്നു. പ്രവർത്തിക്കുന്നവർക്കേ വിമർശനം നേരിടേണ്ടിവരൂവെന്ന് ജീവിതംകൊണ്ട് തെളിയിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിലെ ഗ്രൂപ്പുകളിയുടെ പേരിലുള്ള വിവാദങ്ങളിൽപെട്ട ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഏറെ വിമർശനങ്ങളും ആരോപണങ്ങളും കേൾക്കേണ്ടിവന്നത്. ജനസമ്പർക്ക പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പുറമെ ടൈറ്റാനിയം അഴിമതി, സോളാർ തട്ടിപ്പ്, പീഡനക്കേസുകൾ, ബാർ കോഴ എന്നിവയിലെല്ലാം അദ്ദേഹത്തിന്റെ പേര് വലിച്ചിഴക്കപ്പെട്ടു. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോഴുണ്ടായ സംഭവങ്ങളിലും രാജിയിലും തുടർന്നുള്ള രാഷ്ട്രീയ നീക്കങ്ങളിലുമെല്ലാം അദ്ദേഹത്തിന്റെ ഇടപെടലുകൾ വിവാദമായി.
എ.കെ. ആന്റണി രാജിവെച്ച് ഉമ്മൻ ചാണ്ടി ആദ്യം മുഖ്യമന്ത്രിയായപ്പോൾ രാഷ്ട്രീയ എതിരാളികൾ നടത്തിയ പ്രചാരണങ്ങൾ ഏശിയില്ല. എന്നാൽ, രണ്ടാംതവണ മുഖ്യമന്ത്രിയായപ്പോഴായിരുന്നു വിവാദങ്ങളുടെ കുത്തൊഴുക്ക്. 2011ൽ രണ്ട് സീറ്റിന്റെ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന സർക്കാറിനെ ഉമ്മൻ ചാണ്ടിയുടെ നയതന്ത്ര വൈദഗ്ധ്യമാണ് അഞ്ചുവർഷം പൂർത്തിയാക്കാൻ സഹായിച്ചത്. എന്നാൽ, ഭരണത്തിന്റെ അവസാന നാളുകളിൽ ഉയർന്ന സോളാർ, ബാർ കോഴ വിവാദം എന്നിവ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത അധ്യായങ്ങളായി. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുന്നണിക്ക് പരാജയം സമ്മാനിച്ചത് ഈ വിവാദങ്ങളാണ്.
തുടർന്ന് പ്രതിപക്ഷ നേതാവാകാൻ സാധിക്കാത്തതിന് പിന്നിലും ഈ വിവാദമായിരുന്നു. പിന്നീട് അധികാരത്തിൽ വന്ന പിണറായി സർക്കാർ ഉമ്മൻ ചാണ്ടിയുടെ കാലത്തുതന്നെ നിയോഗിച്ച ജസ്റ്റിസ് ശിവരാജന്റെ ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് ഉമ്മൻ ചാണ്ടിക്കെതിരായ ആയുധമാക്കുകയും ചെയ്തു. മണിക്കൂറുകളോളം ക്രൈംബ്രാഞ്ചിന്റെയും മറ്റ് ഏജൻസികളുടെയും ചോദ്യശരത്തിന് മുന്നിൽ ഉമ്മൻ ചാണ്ടിയെന്ന ജനകീയ നായകന് കഴിയേണ്ടിവന്നതും സോളാർ കേസിന്റെ പേരിലായിരുന്നു.
സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ അദ്ദേഹത്തെയും പ്രതിയാക്കി. എന്നാൽ, താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും അതിനാൽ ഭയക്കേണ്ടതില്ലെന്നുമുള്ള നിലപാട് ഒടുവിൽ വിജയം കണ്ടു. പക്ഷേ, വ്യക്തിപരമായി അദ്ദേഹത്തിന് ഈ വിവാദങ്ങൾ മൂലമുണ്ടായ നഷ്ടങ്ങൾ ഏറെയാണ്. കഴിഞ്ഞ ഡിസംബറിൽ പീഡനക്കേസിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾക്ക് ക്ലീൻചിറ്റ് നൽകിയതാണ് മരണത്തിന് മുമ്പ് അദ്ദേഹത്തിന് ആശ്വാസമായത്. ക്ലിഫ്ഹൗസില്വെച്ച് ഉമ്മന് ചാണ്ടി പീഡിപ്പിച്ചുവെന്ന് പരാതിക്കാരി ആരോപിച്ച ദിവസം അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ലെന്ന റിപ്പോർട്ടാണ് സി.ബി.ഐ കോടതിയിൽ സമർപ്പിച്ചത്.
തന്റെ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന കെ.എം. മാണിക്കെതിരെ ഉയർന്ന കോഴ ആരോപണത്തിലും ഉമ്മൻ ചാണ്ടി വിമർശന പാത്രമായി. അതിനെ തുടർന്നാണ് ബാറുകൾ അടച്ചുപൂട്ടുന്ന തീരുമാനത്തിലേക്ക് വരെ കാര്യങ്ങൾ എത്തിയത്. ടൈറ്റാനിയത്തിലെ മാലിന്യസംസ്കരണ പദ്ധതിയുമായി ബന്ധപ്പെട്ടും അഴിമതി ആരോപണമുയർന്നു. വി.എസ്. അച്യുതാനന്ദൻ സർക്കാർ കേസെടുത്തെങ്കിലും വിജിലൻസ് ഒടുവിൽ ക്ലീൻചിറ്റ് നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.