കാർഷിക ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ തോട്ടയ്ക്കാട്ടുനിന്ന് പുതുപ്പള്ളിയിലേക്ക് നടത്തിയ പദയാത്ര
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാൻ കോൺഗ്രസ് നേതൃത്വം രംഗത്ത്. കേരള കോൺഗ്രസ് ജോസ് വിഭാഗം മുന്നണി വിട്ടതും ക്രൈസ്തവസഭ യു.ഡി.എഫ് വിരുദ്ധ നിലപാട് സ്വീകരിച്ചതും മധ്യകേരളത്തിൽ യു.ഡി.എഫിനു തിരിച്ചടിക്ക് കാരണമായിരുന്നു.
സഭാ നേതാക്കളെ നേരിൽക്കണ്ടും പിണക്കം പറഞ്ഞുതീർത്തും കളമൊരുക്കാൻ യു.ഡി.എഫ് പ്രചാരകനായി മുന്നണി ചുമതലപ്പെടുത്തിയ ഉമ്മൻ ചാണ്ടി തന്നെ ഇറങ്ങി. സമുദായ നേതാക്കളുടെ അതൃപ്തി അവസാനിപ്പിക്കുകയാണ് ആദ്യദൗത്യം. ബുധനാഴ്ച ഉമ്മൻ ചാണ്ടി ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവുമായും എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായും കൂടിക്കാഴ്ച നടത്തി. അടുത്ത ദിവസങ്ങളിൽ മറ്റ് മതമേലധ്യക്ഷരെയും കാണും. മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും കഴിഞ്ഞ ദിവസങ്ങളിൽ സഭാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്നം ജയന്തി ദിനത്തിൽ ചങ്ങനാശ്ശേരിയിലെത്തിയ യു.ഡി.എഫ് നേതാക്കളും സുകുമാരന്‍ നായരുമായി ചർച്ച നടത്തി.
പി.ജെ. ജോസഫ് അടക്കം കേരള കോൺഗ്രസിെൻറ എല്ലാവിഭാഗം നേതാക്കളും സുകുമാരൻ നായരുമായി പ്രേത്യക ചർച്ചയും നടത്തി. ബിഷപ് ജോസഫ് പെരുന്തോട്ടത്തിനു പുറമെ സഹായ മെത്രാന് ബിഷപ് തറയിലുമായും ഉമ്മൻ ചാണ്ടി ചർച്ച നടത്തി. മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ടതടക്കം വിഷയങ്ങളിലൂന്നി ബിഷപ് പെരുന്തോട്ടം എഴുതിയ ലേഖനം വിവാദമായിരുന്നു. ലീഗിനെതിരെയായിരുന്നു വിമർശനമേറെയും.
തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വന്തം തട്ടകമായ പുതുപ്പള്ളിയിലെ അഞ്ചു പഞ്ചായത്തിൽ കോൺഗ്രസിനുണ്ടായ ദയനീയ പരാജയത്തെ അതിജീവിക്കാൻ ഉമ്മൻ ചാണ്ടി ബുധനാഴ്ച കേന്ദ്രത്തിെൻറ കർഷക നിയമങ്ങൾക്കെതിരെ ആരംഭിച്ച പദയാത്രയും വൻവിജയമായി. പാളത്തൊപ്പി ധരിച്ച് നൂറുകണക്കിനു പ്രവർത്തകരെ അണിനിരത്തിയായിരുന്നു പദയാത്ര. നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പരിപാടികൾക്കാണ് കോൺഗ്രസ് ഇതോടെ തുടക്കമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.