ഒ.ആർ. കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ഒ.ആർ. കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഞായറാഴ്ച വൈകീട്ട് നാലിന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ‘സഗൗരവ’ത്തിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കം പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

രണ്ടാം പിണറായി സർക്കാറിൽ മുമ്പ് നടന്ന സത്യപ്രതിജ്ഞ ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി പ്രതിപക്ഷത്തിന്‍റെ സാന്നിധ്യം ഇക്കുറിയുണ്ടായതും ശ്രദ്ധേയം. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എം. വിൻസെന്‍റ് എം.എൽ.എ എന്നിവർ ചടങ്ങിനെത്തി. സത്യപ്രതിജ്ഞക്ക് ശേഷം മന്ത്രിമാർക്കൊപ്പം വേദിയിലെത്തി പൂച്ചെണ്ട് നൽകി അഭിന്ദനവും അറിയിച്ചാണ് മൂവരും മടങ്ങിയത്.

മന്ത്രിയുടെ ഭാര്യ പി.കെ. ശാന്ത, മക്കളായ, ഭാവന, മിഥുന, പിതാവ് ഓലഞ്ചേരി രാമൻ, സഹോദരങ്ങളായ ലീല, ചന്ദ്രൻ, രവി എന്നിവരും അടുത്ത ബന്ധുക്കളും അയൽവാസികളും പാർട്ടി പ്രവർത്തകരുമടക്കം മാനന്തവാടിയിൽ നിന്ന് സത്യപ്രതിജ്ഞക്കായി നിരവധിപേർ എത്തിയിരുന്നു. രാജ്ഭവനിലെ പ്രധാന ഹാളിലായിരുന്നു ചടങ്ങ്.

ഇതിന് പുറമേ തൊട്ടടുത്തായി താൽക്കാലികമായി ഒരുക്കിയ പന്തലിലും ആളുകൾക്ക് സത്യപ്രതിജ്ഞ കാണാൻ വലിയ സ്ക്രീൻ ഒരുക്കിയിരുന്നു. സത്യപ്രതിജ്ഞക്കായി കേളുവിനെ ചീഫ് സെക്രട്ടറി ക്ഷണിച്ചപ്പോൾ കൈയടികളോടെയാണ് സദസ്സ് എതിരേറ്റത്. ഗവർണർക്കും മുഖ്യമന്ത്രിക്കും ഹസ്തദാനം ചെയ്ത ശേഷമായിരുന്നു സത്യവാചകം ചൊല്ലൽ.

പട്ടികജാതി-പട്ടിക വർഗ ക്ഷേമ വകുപ്പുകളുടെ ചുമതലയാണ് ഒ.ആർ. കേളു വഹിക്കുക. സത്യപ്രതിജ്ഞക്കും ഗവർണറുടെ ചായൽക്കാരത്തിനും ശേഷം മന്ത്രി സെക്രട്ടേറിയറ്റിലെത്തി ചുമതലയേറ്റെടുത്തു. ഇവിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.

 പിണറായി മന്ത്രിസഭയിൽ വയനാട് ജില്ലയിൽ നിന്നുള്ള ആദ്യ പ്രതിനിധിയാണ് ഒ.ആർ. കേളു. വയനാട് ജില്ലയിൽ നിന്ന് സി.പി.എം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവർഗ നേതാവാണ് കുറിച്യ സമുദായാംഗമായ ഒ.ആർ. കേളു. പട്ടികജാതി-വർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയർമാനും ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റുമാണ്.

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍നിന്ന് 2000ത്തില്‍ ഗ്രാമപഞ്ചായത്തംഗമായി. 2005ലും 2010ലുമായി 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്. പിന്നീട് 2015ല്‍ തിരുനെല്ലി ഡിവിഷനില്‍നിന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം. 2016ൽ മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ തോല്‍പിച്ച് നിയമസഭയിലെത്തി. 2021ലും വിജയം ആവർത്തിച്ചു.

Tags:    
News Summary - OR Kelu sworn in as new minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.