പാലക്കാട്: സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട്ട് സ്ഥാനാർഥി പ്രഖ്യാപനത്തെ തുടർന്ന് പാർട്ടിയിലെ അസംതൃപ്തി പൊട്ടിത്തെറിയിലേക്ക്. സ്ഥാനാർഥി നിർണയത്തിൽ ലോബികൾ പ്രവർത്തിച്ചതായി ദേശീയ കൗൺസിൽ അംഗം എസ്.ആർ. ബാലസുബ്രഹ്മണ്യൻ ആരോപിച്ചതോടെ സംസ്ഥാന നേതൃത്വത്തിനടക്കം തലവേദനയായേക്കാവുന്ന പുതിയ രാഷ്ട്രീയ സാഹചര്യമാണുണ്ടായത്. കാര്യമായ രാഷ്ട്രീയ പരിജ്ഞാനമില്ലാത്ത ആർ.എസ്.എസ് നേതാക്കൾ സ്ഥാനാർഥി നിർണയത്തിൽ അഭിപ്രായം പറയുന്നുവെന്നും ഇതനുസരിക്കുക മാത്രം ചെയ്യുന്ന സംവിധാനമായി ബി.ജെ.പി മാറുന്നുവെന്നതുമുൾപ്പെടെ ഗുരുതര വിമർശനമാണ് ഉയരുന്നത്. മുതിർന്ന നേതാക്കളിൽ പലരും സ്ഥാനാർഥി നിർണയത്തിെൻറ വിവിധ ഘട്ടങ്ങളിൽ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ബുധനാഴ്ച ജില്ല നേതൃത്വം പുറത്തിറക്കിയ പട്ടികയിൽ, സ്വന്തം തട്ടകത്തിൽനിന്ന് താരതമ്യേന കടുത്ത മത്സരമുണ്ടായേക്കാവുന്ന വാർഡിലേക്ക് മാറ്റിയതിനെതിരെ നഗരസഭ പാര്‍ലമെൻററി പാര്‍ട്ടി ലീഡര്‍ കൂടിയായിരുന്ന എസ്.ആര്. ബാലസുബ്രഹ്മണ്യൻ രംഗത്തുവന്നിരുന്നു. പ്രതിഷേധം പ്രകടിപ്പിക്കാൻ അദ്ദേഹം മത്സരത്തിൽനിന്ന് പിൻവാങ്ങി. തുടർന്ന് പട്ടിക പുതുക്കി. ബി.ജെ.പി ജില്ല അധ്യക്ഷൻ അഡ്വ. ഇ. കൃഷ്ണദാസാണ് ബാലസുബ്രഹ്മണ്യൻ പിൻവാങ്ങിയ സീറ്റിൽ മത്സരിക്കുന്നത്. ഇതും പാർട്ടി കേന്ദ്രങ്ങളിൽ ചർച്ചയായി.
ഫണ്ട് പിരിവടക്കം വിഷയങ്ങളിൽ പാർട്ടിക്ക് സാമ്പത്തികമായി ഉപകാരമുള്ളവരും നഗരസഭയിൽ കാര്യമായി ഇടപെടൽ നടത്താൻ മാത്രം പരിജ്ഞാനമില്ലാത്ത ഒരുവിഭാഗം ആളുകളും ഉൾപ്പെട്ട പട്ടികയാണ് നിലവിലുള്ളതെന്ന് ബാലസുബ്രഹ്മണ്യം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ മത്സരത്തിൽനിന്ന് വിട്ടുനിൽക്കുേമ്പാഴും സിറ്റിങ് സീറ്റിൽ ഭാര്യയെ മത്സരിപ്പിക്കുന്നതിനെതിരെയും പാർട്ടിയിൽ അതൃപ്തി പുകയുന്നു. കൃഷ്ണകുമാറിെൻറ ഭാര്യ മിനി ചെയർപേഴ്സൻ സ്ഥാനാർഥിയാക്കാനാണ് ആലോചന. മുതിർന്ന നഗരസഭ അംഗങ്ങളും സിറ്റിങ് കൗൺസിലർമാരുമായ എൻ. ശിവരാജൻ, വി. നടേശൻ എന്നിവർക്ക് പാർട്ടി ശക്തികേന്ദ്രങ്ങളിൽ സീറ്റ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.