കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ ആർ.എസ്.എസ് പ്രസ്താവന ആവർത്തിക്കാതെ കോൺഗ്രസ് നോക്കണമെന്നും ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാതെ നോക്കേണ്ട ചുമതല കോൺഗ്രസിനുണ്ടെന്നും പി.എം.എ. സലാം. മുസ്‌ലിം ലീഗ് നേതൃയോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസ്താവനയെക്കുറിച്ച് കെ. സുധാകരൻ പാണക്കാട് തങ്ങളുമായും കുഞ്ഞാലിക്കുട്ടിയുമായും സംസാരിച്ചു. തെറ്റിദ്ധാരണ മാറ്റാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ആ വിഷയത്തിൽ ലീഗിനുണ്ടായിരുന്ന വികാരം പ്രകടിപ്പിച്ചിട്ടുണ്ട്. അതിന് കോൺഗ്രസിൽനിന്ന് ലഭിച്ച മറുപടിയിൽ സംതൃപ്തരാണ്. ആവർത്തിക്കില്ലെന്ന് ഉറപ്പുകിട്ടിയിട്ടുണ്ട്. കോൺഗ്രസാണ് ഇനി അത് കൈകാര്യം ചെയ്യേണ്ടത്. അവർ അത് കൈകാര്യം ചെയ്യുമെന്ന വിശ്വാസം ഉണ്ട്.
കോൺഗ്രസ് ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതെ നോക്കണം. ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാതെ നോക്കേണ്ട ചുമതല കോൺഗ്രസിനുണ്ട്. കെ. സുധാകരനെ താക്കീത് ചെയ്യണമെന്നോ ശാസിക്കണമെന്നോ മുസ്‌ലിം ലീഗ് പറഞ്ഞിട്ടില്ല. മറ്റൊരു പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ല.സുധാകരന്‍റെ പ്രസ്താവനകൾ കേരളീയ സമൂഹത്തിലുണ്ടാക്കിയ ആഘാതം ബോധ്യപ്പെടുത്തുകയാണ് ചെയ്തത്, അത് കോൺഗ്രസിന് ബോധ്യമായിട്ടുണ്ട് എന്നാണ് വിശ്വാസം -സലാം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.