പ്രതി രാജീവ്

'അച്ഛൻ സ്വാമി' എന്ന് മാത്രം വിളിക്കണം, ശരീരത്തിൽ നാണയം വെച്ചുള്ള പ്രത്യേക പൂജ; പോക്സോ കേസിൽ ആൾദൈവത്തെ പൊലീസ് കുടുക്കിയത് ഭക്തരെന്ന വ്യാജേനയെത്തി

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആൾദൈവം 'അച്ഛൻ സ്വാമി'യെന്ന രാജീവിനെ പൊലീസ് അറസ്റ്റ് ചെയ്തത് ഭക്തരെന്ന വ്യാജേന മഫ്തിയിലെത്തി. തൃശൂർ കുണ്ടൂർ സ്വദേശി മഠത്തിലാൻ രാജീവിനെയാണ് (39) മാള ഇൻസ്പെക്ടർ വി. സജിൻ ശശിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

വിവിധ മതങ്ങൾ ഒരേ കുടക്കീഴിൽ എന്ന ആശയം പ്രചരിപ്പിക്കുകയാണെന്ന് നടിച്ചായിരുന്നു ഇയാളുടെ പ്രവർത്തനങ്ങൾ. യുട്യൂബിലൂടെ വരെ പരസ്യം നൽകിയിരുന്നു. ഇതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ വ്യാജ സിദ്ധനെ തേടിയെത്തി.


കൽപ്പണിക്കാരനായിരുന്ന രാജീവ് പിന്നീടാണ് എളുപ്പം സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് മന്ത്രവാദത്തിലേക്കും പൂജയിലേക്കും തിരിഞ്ഞത്. വീട്ടിൽ തന്നെയാണ് ക്ഷേത്രം ഒരുക്കിയത്. കുറഞ്ഞ കാലംകൊണ്ടു തന്നെ വൻതോതിൽ വരുമാനമുണ്ടാക്കി. വിലയേറിയ വാഹനങ്ങളും സ്വന്തമാക്കി.

പെൺകുട്ടികളുടെയും സ്ത്രീകളുടെയും ശരീരഭാഗങ്ങളിൽ നാണയം വെച്ചുള്ള പ്രത്യേക പൂജകൾ ഇയാൾ ചെയ്തിരുന്നു. പൂജാ സമയത്ത് തന്നെ 'അച്ഛൻ സ്വാമി' എന്ന് മാത്രമേ വിളിക്കാവൂവെന്നാണ് ഇയാൾ നിർദേശിച്ചിരുന്നത്.

ഇയാളുടെ കേന്ദ്രത്തിൽ ലൈംഗിക ചൂഷണം നടക്കുന്നതറിഞ്ഞ പൊലീസ് വ്യാജ സിദ്ധനെ നിരീക്ഷണത്തിൽ നിർത്തിയിരുന്നു. പോക്സോ പരാതി ലഭിച്ചതിനെ തുടർന്ന് ഭക്തരെന്ന വ്യാജേന ക്ഷേത്രത്തിൽ പ്രവേശിക്കുകയായിരുന്നു. പൊലീസ് വലവിരിച്ചതറിഞ്ഞ് മുങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. പ്രതി റിമാന്‍റിലാണ്.

പ്രതിക്കെതിരെ കൂടുതൽ പരാതികൾ ഉണ്ടാകാൻ സാധ്യതയു​െണ്ടന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. സാമ്പത്തിക തട്ടിപ്പും നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. 

Tags:    
News Summary - police arrested fake swamy in pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.