തിരുവനന്തപുരം: നിർദേശങ്ങൾ കാറ്റിൽപറത്തി, തലസ്ഥാനത്തെ സർക്കാർ പ്രസിൽ പേരും ജാതിയും മതവും മാറ്റുന്നതിന് ഉദ്യോഗസ്ഥരുടെ വിലക്ക്. സേവനാവകാശ നിയമത്തെപ്പോലും വെല്ലുവിളിച്ചുള്ള ഉദ്യോഗസ്ഥരുടെ സമാന്തരഭരണത്തിൽ പി.എസ്.സി ഉദ്യോഗാർഥികൾ അടക്കം ആയിരങ്ങളാണ് കഴിഞ്ഞ ഒരുവർഷമായി നെട്ടോട്ടമോടുന്നത്. സുപ്രധാന രേഖകളിൽ പേര് വ്യത്യസ്തമായി വരുമ്പോൾ, രേഖകൾ ഏകീകരിക്കാൻ സർക്കാർ െഗസറ്റിൽ പ്രസിദ്ധീകരിക്കണമെന്നാണ് ചട്ടം. എന്നാൽ, കഴിഞ്ഞ ഒരുവർഷമായി പേര് ഏകീകരിക്കുന്നതിന് അപേക്ഷ സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് അച്ചടിവകുപ്പ് പ്രസിദ്ധീകരണ വിഭാഗം.
ബന്ധപ്പെട്ട ഓഫിസുകളിൽ നൽകി രേഖകൾ തിരുത്തണമെന്നും വിജ്ഞാപനം വഴി പേര് മാറ്റേണ്ടെന്നുമാണ് വകുപ്പിലെ നിയമ ഉദ്യോഗസ്ഥൻ നിർദേശം നൽകിയത്. ഇതോടെ വിവിധ സർക്കാർ ഓഫിസുകൾ കയറിയിറങ്ങേണ്ട ഗതികേടിലാണ് പലരും. ഇൗ നിർദേശം നടപ്പാക്കിയതോടെ കോടികളുടെ നഷ്ടമാണ് കഴിഞ്ഞ ഒരുവർഷത്തിനിടയിൽ ഖജനാവിനുണ്ടായത്. മതപരിവർത്തനത്തിന് നിലവിലെ ജാതി/മതം തെളിയിക്കുന്ന വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം ഹാജരാക്കണം. കഴിഞ്ഞ ഏതാനും മാസമായി പുതിയ മതത്തിലേക്ക് പോകുന്നത് സംബന്ധിച്ചുള്ള സാക്ഷ്യപത്രവും കൂടി വില്ലേജ് ഓഫിസർമാർ നൽകണമെന്നാണ് പ്രസിദ്ധീകരണവിഭാഗം ആവശ്യപ്പെടുന്നത്. ഇത് നൽകാൻ ഭൂരിഭാഗം വില്ലേജ് ഓഫിസർമാരും തയാറല്ല.
മതപരിവർത്തനത്തിന് സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ള അംഗീകൃത ഏജൻസികൾ നൽകുന്ന സർട്ടിഫിക്കറ്റുകളാണ് മുൻകാലങ്ങളിൽ അപേക്ഷയോടൊപ്പം നൽകിയിരുന്നത്. ഇത് മറികടന്ന് പുതിയ സാക്ഷ്യപത്രം സർക്കാർ നിർദേശമില്ലാതെ നൽകാൻ കഴിയില്ലെന്നാണ് ഇവരുടെ നിലപാട്. മുമ്പ് മേൽവിലാസം തെളിയിക്കുന്നതിന് പാസ്പോർട്ട് ഹാജരാക്കിയിരുന്നതും ഇപ്പോൾ സ്വീകരിക്കുന്നില്ല.
വിവാഹമോചിതരുടെ കുട്ടിയുടെ പേര്, ജാതി, മതം എന്നിവ തിരുത്താൻ മുമ്പ് വെള്ളപ്പേപ്പറിലുള്ള പിതാവിെൻറ സമ്മതപത്രവും ബന്ധം വേർപ്പെടുത്തിയ കോടതി ഉത്തരവിെൻറ പകർപ്പും മതിയായിരുന്നു. എന്നാൽ, ഉത്തരവിൽ രക്ഷാകർതൃത്വം അമ്മയുടെ പേരിൽ സൂചിപ്പിച്ചിട്ടില്ലെങ്കിൽ കോടതിയിൽനിന്ന് പുതിയ ഉത്തരവ് സമ്പാദിക്കണമെന്നാണ് ജീവനക്കാർ പറയുന്നത്.
ഇവയൊന്നും നിലവിലെ െഗസറ്റ് നിർദേശങ്ങളിലില്ല. നിലവിലെ നിർദേശങ്ങൾ തിരുത്താൻ ഇതുസംബന്ധിച്ച കരട് റിപ്പോർട്ട് അച്ചടിവകുപ്പ് ഡയറക്ടർ സർക്കാറിന് സമർപ്പിക്കണം. ഈ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചാലേ നിർദേശങ്ങൾ പ്രാബല്യത്തിലാകൂ. എന്നാൽ വകുപ്പ് മന്ത്രിയായ മുഖ്യമന്ത്രിപോലും അറിയാതെയാണ് പുതിയ പരിഷ്കാരങ്ങൾ. സേവനാവകാശ നിയമപ്രകാരം പേര്, ജാതി, മതം എന്നിവ മാറ്റാൻ അപേക്ഷ നൽകി 60 ദിവസത്തിനുള്ളിൽ െഗസറ്റ് പ്രസിദ്ധീകരിച്ചിരിക്കണം. പുതിയ നിർദേശങ്ങൾമൂലം 2017 മുതലുള്ള ആയിരക്കണക്കിന് അപേക്ഷകളാണ് പ്രസിദ്ധീകരണവിഭാഗത്തിൽ കെട്ടിക്കിടക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ നടപടികൾക്കെതിരെ സർക്കാർ പ്രസിലെ ഭരണപക്ഷ യൂനിയനുകൾ മുഖ്യമന്ത്രിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.