തിരുവനന്തപുരം: അധിക്ഷേപകരമായ വിഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ വിജയ് പി. നായരെ മർദിച്ച കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ. ജാമ്യം നൽകുന്നത് നിയമം കൈയ്യിലെടുക്കുന്നതിന് പ്രതികൾക്ക് പ്രചോദനമാകുമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജില്ല കോടതി വെള്ളിയാഴ്ച വിധി പറയും.
അധിക്ഷേപകരവും അശ്ലീലകരവുമായ വിഡിയോ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർ ചേർന്ന് മർദിച്ചിരുന്നു. ഫേസ്ബുക്കിൽ ലൈവ് ഇട്ടായിരുന്നു മർദനം.
വിജയ് പി. നായരുടെ പരാതിയിലാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവർക്കെതിരെ പൊലീസ് കേസ് എടുത്തത്. കവർച്ചശ്രമം, അസഭ്യം പറയൽ, അതിക്രമിച്ചു കയറുക, സംഘം ചേർന്ന് മർദിക്കുക തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
യൂട്യൂബറെ കൈകാര്യം ചെയ്ത സംഘത്തിലെ ശ്രീലക്ഷ്മി അറക്കലിനെതിരെ ഫേസ്ബുക്ക് കൂട്ടായ്മയായ മെൻസ് റൈറ്റ്സ് അസോസിയേഷൻ സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ ശ്രീലക്ഷ്മി പോസ്റ്റ് ചെയ്ക വിഡിയോകൾ സംസ്കാരത്തിന് ചേരാത്ത അശ്ലീല പരാമർശങ്ങൾ ഉണ്ടെന്നാണ് പരാതിയിൽ പറയുന്നത്.
യൂട്യൂബർമാരായ വിജയ് പി. നായർക്കും ശാന്തിവിള ദിനേശിനും എതിരായ പരാതികളിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഡിജിറ്റൽ തെളിവുകൾ കൈമാറിയിട്ടുണ്ട്. ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.