ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നു; തന്‍റെ പിന്നിൽ ദൈവം മാത്രമെന്ന് പി.വി. അൻവർ

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാർ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും തന്‍റെ പിന്നിൽ ദൈവം മാത്രമാണെന്നും എൽ.ഡി.എഫ് എം.എൽ.എ പി.വി. അൻവർ. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻവർ. എ.ഡി.ജി.പി അജിത് കുമാർ അടക്കമുള്ളവർക്കെതിരേ കഴിഞ്ഞ ദിവസങ്ങളിൽ ആരോപണങ്ങൾ ഉയർത്തിയ ശേഷമാണ് മുഖ്യമന്ത്രിയുമായി അൻവർ കൂടിക്കാഴ്ച നടത്തിയത്.

മുഖ്യമന്ത്രിയോട് എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞുവെന്നും അദ്ദേഹം എല്ലാം കേട്ടെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രി ആവശ്യപ്പെട്ട വിശദീകരണം നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ സത്യസന്ധമായ അന്വേഷണം നടക്കും. മുഖ്യമന്ത്രിക്ക് നൽകിയ പരാതി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെ തന്‍റെ ഉത്തരവാദിത്തം അവസാനിച്ചു. ഒരു സഖാവിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് വിഷയത്തിൽ ഇടപെട്ടത്. എം.വി. ഗോവിന്ദന് കൂടി പരാതി നൽകുന്നതോടെ ഒരു സഖാവ് എന്ന നിലയിൽ താൻ തുടങ്ങിയ പോരാട്ടം അവസാനിപ്പിക്കും. അന്വേഷണ ഏജൻസിയുമായി സഹകരിക്കുമെന്നും അൻവർ വ്യക്തമാക്കി.

എം.ആർ. അജിത് കുമാറിനെ മാറ്റി നിർത്തണമെന്ന് പറയുന്ന ആളല്ല താൻ. ഒരു സഖാവ് എന്ന നിലയിൽ കാര്യങ്ങൾ ചൂണ്ടിക്കാട്ടുക എന്ന ഉത്തരവാദിത്തമാണ് ചെയ്തത്. അതിന്‍റെ അന്വേഷണം എങ്ങനെ പോകണമെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയും മുഖ്യമന്ത്രിയുമാണ്. അതിനുള്ള സംവിധാനം ഒരുക്കുമെന്നാണ് തന്‍റെ വിശ്വാസം. ഈ വിഷയത്തിൽ എന്‍റെ നയം വ്യക്തമാണ്.

കേരള പൊലീസിലെ ഒരു വിഭാഗത്തിന്‍റെ പെരുമാറ്റം പാർട്ടിക്കും സർക്കാറിനും നിരവധി പ്രതിസന്ധികൾ ഉണ്ടാക്കിയിട്ടുണ്ട്. പൊലീസ് എടുക്കേണ്ട നിലപാടും പ്രവർത്തന രീതിയുമല്ല പല ഉദ്യോഗസ്ഥരിൽ നിന്നും ജനങ്ങൾക്ക് ഉണ്ടായിട്ടുള്ളത്. ഇത്തരം കാര്യങ്ങളാണ് ചൂണ്ടിക്കാണിച്ചത്. പൊലീസിലെ പുഴുക്കുത്തുകളും അഴിമതിയും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ തീരുമാനം സ്വീകരിക്കേണ്ടത് പാർട്ടിയും മുഖ്യമന്ത്രിയുമാണ്. ഒരു കമ്യൂണിസ്റ്റ് സർക്കാറിന് അറിയാം ജനങ്ങളുടെ വികാരമെന്നും പി.വി. അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാൻ അൻവർ തയാറായില്ല. 

Tags:    
News Summary - PV Anvar said Sticking to the allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.