തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഇന്ന് രാവിലെ വിതുര-ബോണക്കാട് റൂട്ടിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ആർക്കും പരിക്കില്ല. വയനാട് ബാണാസുര സാഗർ അണക്കെട്ടിൽ ജലനിരപ്പ് 773 മീറ്റർ ആയതിനു പിന്നാലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് 773.5 മീറ്റർ ആയാൽ ഷട്ടർ തുറക്കാനാണ് തീരുമാനം.
തലശ്ശേരി-മൈസൂർ അന്തർസംസ്ഥാന പാതയിൽ മണ്ണിടിച്ചിലുണ്ടായി. കണ്ണൂർ കേളകത്ത് മലവെള്ളപ്പാച്ചിലും, ശാന്തിഗിരി മേഖലയിലെ വനത്തിൽ ഉരുൾ പൊട്ടിയതായും സംശയിക്കുന്നു. വാളുമുക്ക് മേഖലയിൽ ആനമതിലിന്റെ ഒരുഭാഗം തകർന്നതിനെ തുടർന്ന് ഏഴു കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.
സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള 12 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത. കേരള തീരത്ത് ഉൾപ്പെടെ ന്യൂനമർദ പാത്തി നിലനിൽക്കുന്നതിനാൽ രണ്ടുദിവസം കൂടി മഴ തുടരും. തെക്കു കിഴക്കൻ മധ്യപ്രദേശിന് മുകളിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.