തിരുവനന്തപുരം: സർക്കാരിൻറെ നിർവഹണ ഏജൻസിയാക്കി പഞ്ചായത്തുകളെ മാറ്റിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനത്തിൽ എൽ.ഡി.എഫ് സർക്കാർ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. പിണറായി സർക്കാർ അധികാരം ഏറ്റെടുത്ത ശേഷം പഞ്ചായത്തുകളുടെ അധികാരങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന സമീപനം സ്വീകരിച്ചു.
പദ്ധതികളുടെ ആവിഷ്കരണ നിർവഹണ പ്രവർത്തനങ്ങളിൽ പഞ്ചായത്തുകൾക്ക് ഒരു സ്വാതന്ത്ര്യവും ഇല്ലാത്ത അവസ്ഥയാണ്. പഞ്ചായത്തുകൾ നടത്തിവരുന്ന പല പ്രവർത്തനങ്ങളും ഇപ്പോൾ വിവിധ മിഷനുകൾ രൂപീകരിച്ച് അതുവഴി നടത്തുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. എന്നാൽ ഇതിന്റെയൊക്കെ നിർവഹണ ഉത്തരവാദിത്വവും സാമ്പത്തിക ബാധ്യതയും പഞ്ചായത്തുകളുടെ തലയിൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു.
ഒരു രൂപ പോലും സർക്കാരിൽ നിന്ന് അധിക ഫണ്ടായി നൽകുന്നില്ല. കൈ നനയാതെ മീൻ പിടിക്കുന്ന വിദ്യയാണ് സർക്കാർ കാണിക്കുന്നത്. ഫലത്തിൽ പഞ്ചായത്തുകൾ വിവിധ മേഖലകളിൽ പരമ്പരാഗതമായി നടത്തിവരുന്ന പല പ്രവർത്തനങ്ങൾക്കും പ്രോജക്ടുകൾക്കും ഫണ്ട് വകയിരുത്താൻ സാധിക്കുന്നില്ല. ഫിനാൻസ് കമീഷൻ ശുപാർശ ചെയ്യുന്ന ഫണ്ട് പോലും പഞ്ചായത്തുകൾക്ക് ലഭിക്കുന്നില്ല മാർച്ച് 30ന് ലഭിക്കുന്ന ഫണ്ട് മാർച്ച് 31 ന് ഉള്ളിൽ ചിലവഴിക്കേണ്ട ഗതികേട് മറ്റൊരു വകുപ്പിനും കാണില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അനിൽകുമാറിന്റെ അധ്യക്ഷത നടന്ന യോഗത്തിൽ എം. വിൻസെന്റ് എം.എൽ.എ ,സംസ്ഥാന പ്രസിഡന്റ് വി.എം.അബ്ദുളള തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.