കൊച്ചി: വസ്തുവിന്റെ കൈവശാവകാശം മറ്റൊരാൾക്ക് നൽകുമ്പോൾ മുന്നാധാരം ഹാജരാക്കാത്തതിന്റെ പേരിൽ സബ് രജിസ്ട്രാർക്ക് രജിസ്ട്രേഷൻ നിഷേധിക്കാനാവില്ലെന്ന് ഹൈകോടതി. രജിസ്ട്രേഷനിലൂടെ ഒരാളുടെ പക്കലുള്ള അവകാശം മാത്രമാണ് മറ്റൊരാൾക്ക് കൈമാറുന്നത് എന്നതിനാൽ രജിസ്റ്റർ ചെയ്യുന്നതിനു മുന്നാധാരം നിർബന്ധമില്ലെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് വ്യക്തമാക്കി. മുന്നാധാരം ഹാജരാക്കിയില്ലെന്ന പേരിൽ രജിസ്ട്രേഷൻ നിഷേധിച്ചതിനെതിരെ പാലക്കാട് ആലത്തൂർ സ്വദേശികളായ ബാലചന്ദ്രൻ, പ്രേമകുമാരൻ തുടങ്ങിയവർ നൽകിയ ഹരജികളിലാണ് ഉത്തരവ്. നടപടിക്രമങ്ങൾ പാലിച്ച് ഇവർക്ക് രജിസ്ട്രേഷൻ അനുവദിക്കാനും കോടതി നിർദേശിച്ചു.
കൈവശാവകാശം കൈമാറാൻ രജിസ്ട്രേഷൻ നിയമത്തിൽ മുന്നാധാരം ഹാജരാക്കണമെന്ന് നിബന്ധനയില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. വസ്തുവിൽ ‘വെറും പാട്ടം’ എന്നവകാശപ്പെടുന്നതുകൊണ്ടാണ് മുന്നാധാരം ആവശ്യപ്പെട്ടതെന്നായിരുന്നു ഗവ. പ്ലീഡറുടെ വാദം. എന്നാൽ, കൈവശാവകാശംപോലും കൈമാറ്റം ചെയ്യാനാകുമെന്നും സർക്കാർ ഭൂമി അല്ലാത്ത നിലക്ക് രജിസ്ട്രേഷൻ നിഷേധിക്കുന്നത് ന്യായമല്ലെന്നും ഹരജിക്കാർ വാദിച്ചു. കൈവശാവകാശം കൈമാറാൻ നിയമപ്രകാരം വിലക്കില്ലെന്നും കൈവശത്തിന്റെ അടിസ്ഥാനം പാട്ടാവകാശമാണോ ഉടമസ്ഥാവകാശമാണോ എന്നത് സബ് രജിസ്ട്രാർമാർ നോക്കേണ്ടതില്ലെന്നും സുമതി കേസിലെ ഹൈകോടതി വിധി ഉദ്ധരിച്ച് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. തനിക്ക് എന്ത് അവകാശമാണോ ഉള്ളത് അതാണ് കൈമാറ്റം ചെയ്യുന്നതെന്നും മുൻ ഉത്തരവിൽ പറയുന്നതായും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.