കൊച്ചി: മതവിശ്വാസം ഭരണഘടനയേക്കാൾ വലുതല്ലെന്ന് ഹൈകോടതി. രാജ്യത്ത് ഭരണഘടനയാണ് പരമം. ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനും ആചരിക്കാനും എല്ലാ പൗരന്മാർക്കും ഭരണഘടന അവകാശം നൽകുന്നുണ്ട്. എന്നാൽ, ഇത് വ്യക്തിപരമാണ്. ഒരു മതമോ ആചാരമോ മറ്റൊരാൾക്കുമേൽ അടിച്ചേൽപിക്കാൻ ഭരണഘടന അനുവദിക്കുന്നില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
ധനകാര്യമന്ത്രിക്ക് കൈകൊടുത്തത് ശരീഅത്ത് നിയമലംഘനമാണെന്നും പ്രായപൂർത്തിയായ വിദ്യാർഥിനി വിശ്വാസലംഘനം നടത്തിയെന്നും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളിയാണ് കോടതി നിരീക്ഷണം. കോഴിക്കോട്ടെ സ്വകാര്യ ലോ കോളജിൽ 2017ൽ നടന്ന പരിപാടിയിൽ സമ്മാനം നൽകിയ അന്നത്തെ മന്ത്രി തോമസ് ഐസക്കിന് വിദ്യാർഥിനി കൈകൊടുത്തതിനെത്തുടർന്ന് കോട്ടക്കൽ ഒതുക്കുങ്ങൽ സ്വദേശി അബ്ദുൽനൗഷാദ് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നടത്തുകയായിരുന്നു. ഇതിനെതിരെ വിദ്യാർഥിനി നൽകിയ പരാതിയിലെടുത്ത കേസ് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയാണ് ഹരജി നൽകിയത്.
കലാപമുണ്ടാക്കാൻ ശ്രമിച്ചു, സ്ത്രീയുടെ സ്വകാര്യതയെ ബാധിക്കുന്ന പ്രവൃത്തി ചെയ്തു തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഈ കുറ്റങ്ങൾ നിലനിൽക്കില്ലെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. മതത്തിൽ നിർബന്ധാവസ്ഥ ഇല്ലെന്നും നിനക്ക് നിന്‍റെ മതം എനിക്ക് എന്‍റെ മതം എന്നും ഖുർആനിന്‍റെ വിവിധ അധ്യായങ്ങളിൽതന്നെ പറയുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
പ്രോസിക്യൂഷൻ വാദം ശരിയാണെങ്കിൽ വ്യക്തിയുടെ സ്വാതന്ത്ര്യത്തിലേക്കും അവകാശത്തിലേക്കുമുള്ള കടന്നുകയറ്റമാണ് പ്രതി നടത്തിയത്. ഇത് ഗൗരവമുള്ള വിഷയമാണ്. ഇത് രാജ്യത്ത് അനുവദനീയമല്ല. സ്വന്തം ഇഷ്ടത്തിനനുസൃതമായി മതം അനുഷ്ഠിക്കാൻ പരാതിക്കാരിക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.