തിരുവനന്തപുരം: പൊലീസ് സേനയുടെ ചരിത്രത്തിൽ പുതിയ ഏട് കൂട്ടിച്ചേർത്താണ് ടി.പി.സെൻകുമാർ പടിയിറങ്ങിയത്. സർക്കാറുകൾ സീനിയോറിറ്റി മറികടന്ന് ഇഷ്ടക്കാരെ പൊലീസ് മേധാവി സ്ഥാനത്തേക്ക് നിയമിക്കുമ്പോൾ അത് ചോദ്യം ചെയ്യാൻ സെൻകുമാർ കാണിച്ച ധൈര്യമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഭാവിയിൽ ഏതൊരു പൊലീസുകാരനും വഴിവിളക്കാവുന്ന ഉത്തരവുമായാണ് അദ്ദേഹം തിരികെ കസേരയിലെത്തിയത്.
സർക്കാർ അധികാരത്തിലേറി ആറു ദിവസം പിന്നിട്ടപ്പോഴാണ് ഡി.ജി.പിയായിരുന്ന സെൻകുമാറിനെ നീക്കി ലോക്നാഥ് െബഹ്റക്ക് ചുമതല നൽകിയത്. തുടർന്ന് നീതിക്കായി കോടതികൾ കയറി. കഴിഞ്ഞ ഏപ്രിൽ 24ന് കേരളത്തിെൻറ ഡി.ജി.പി സെൻകുമാർ തന്നെയെന്ന് സുപ്രീംകോടതി വിധിച്ചു. ഉത്തരവ് നടപ്പാക്കാത്തതിൽ സർക്കാറിന് കോടതി 25,000 രൂപ പിഴയിട്ടതോടെയാണ് കസേര ഒഴിഞ്ഞുകൊടുക്കാൻ െബഹ്റയോട് സർക്കാർ ആവശ്യപ്പെടുന്നത്.
ഇതിനിടെ പൊലീസ് ആസ്ഥാനത്ത് സെൻകുമാറിനെ നിരീക്ഷിക്കുന്നതിന് തങ്ങൾക്ക് വിശ്വാസമുള്ള ഉദ്യോഗസ്ഥരെയും സർക്കാർ നിയമിച്ചു. സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യണമെന്ന് വിജിലൻസ് ആവശ്യപ്പെട്ട ടോമിൻ ജെ. തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് അഡ്മിനിട്രേഷൻ എ.ഡി.ജി.പിയായി പ്രതിഷ്ഠിച്ചത് സേനയിൽ അമ്പരപ്പുളവാക്കി. തൊട്ടുപുറകെ 100 ഡിവൈ.എസ്.പിമാരെയും സ്ഥലം മാറ്റി. പിന്നീടങ്ങോട്ട് പൊലീസ് ആസ്ഥാനത്ത് തച്ചങ്കരിയും സെൻകുമാറും തമ്മിലെ അധികാര വടംവലിയായിരുന്നു.
താനറിയാതെ പൊലീസ് ആസ്ഥാനത്തെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ യോഗം തച്ചങ്കരി വിളിച്ചതാണ് സെൻകുമാറിനെ ചൊടിപ്പിച്ചത്. ഇതിനെതിരെ തച്ചങ്കരി ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ജോലിയിൽനിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു തച്ചങ്കരിയുടെ പരാതി. തച്ചങ്കരിയെ താക്കീത് ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് ഇതിന് സെൻകുമാർ നൽകിയ വിശദീകരണം.
പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യസ്വഭാവമുള്ള ടി ബ്രാഞ്ചിലെ ജൂനിയർ സൂപ്രണ്ട് കുമാരി ബീനയെ സ്ഥലം മാറ്റിയതായിരുന്ന മറ്റൊരു വിവാദം. സെൻകുമാറിെൻറ ഉത്തരവ് സർക്കാർ റദ്ദാക്കി. ടി ബ്രാഞ്ചിലെ വിവരങ്ങൾ വിവരാവകാശപ്രകാരം നൽകണമെന്ന സെൻകുമാറിെൻറ സർക്കുലറും സർക്കാർ ചോദ്യം ചെയ്തു.
ഇതിലൊന്നിലും അവസാനിക്കുന്നതായിരുന്നില്ല സെൻകുമാറിനോടുള്ള സർക്കാറിെൻറ പക. 15 വർഷം തനിക്കൊപ്പമുണ്ടായിരുന്ന ഗ്രേഡ് എ.എസ്.ഐ അനിൽകുമാറിനെ സ്ഥലം മാറ്റി. പൊലീസ് ട്രെയിനിങ് കോളജ് മുൻ പ്രിൻസിപ്പൽ ഗോപാൽകൃഷ്ണയെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി സർക്കാർ വീണ്ടും സെൻകുമാറിനെ ആക്രമിച്ചു.
കേരള അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണൽ നിയമനശിപാർശയിൽ സെൻകുമാറിനെതിരെ മോശം പരാമർശം ഉൾക്കൊള്ളിക്കാനും മന്ത്രിസഭ തയാറായി. അവസാനം പൊലീസ് ആസ്ഥാനത്ത് താനറിയാതെ ഡ്യൂട്ടി ഓഫിസറെ മാറ്റിയ തച്ചങ്കരിയുടെ ഉത്തരവ് റദ്ദാക്കിയാണ് സെൻകുമാർ തിരിച്ചടിച്ചത്. ടി.പി. സെൻകുമാർ പൊലീസ് സേനയുടെ വിളക്കുമരമാെണന്നാണ് എ.ഡി.ജി.പി ടോമിൻ തച്ചങ്കരി വിശേഷിപ്പിച്ചത്. എതിരാളികൾക്കുപോലും അംഗീകരിക്കേണ്ടിവരുന്ന അപൂർവതകളുമായാണ് സെൻകുമാർ പടിയിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.