തിരുവനന്തപുരം: ശമ്പള വിതരണത്തിലെ കുരുക്ക് നേരിയ തോതിൽ അഴിഞ്ഞതോടെ രണ്ട് ലക്ഷത്തോളം ജീവനക്കാരുടെ ശമ്പള ബില്ലുകൾ വെള്ളിയാഴ്ച പാസാക്കി.
സാലറി ചലഞ്ചിൽ കോടതിവിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തെ തുടർന്നാണ് ശമ്പള വിതരണം നവംബർ ഒന്നിന് തടസ്സപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണി വരെ പ്രവർത്തിച്ച ട്രഷറികൾ ലഭ്യമായ ബില്ലുകളെല്ലാം പാസാക്കിയതായി ധനവകുപ്പ് അറിയിച്ചു.
ശനിയാഴ്ചയും രാത്രി ഒമ്പത് വരെ ട്രഷറി പ്രവർത്തിക്കും. സമ്മതപത്രം നൽകാത്തവരുടെ ബില്ലുകൾ പാസാക്കാൻ സ്പാർക്കിൽ സംവിധാനമില്ലാത്തതാണ് ആശയക്കുഴപ്പം വർധിക്കാനിടയാക്കിയത്. വെള്ളിയാഴ്ച അതിന് സംവിധാനം ഒരുക്കിയതോടെ ബില്ലുകൾ പാസാകുന്നതിനുള്ള പ്രയാസം മാറിക്കിട്ടി. എന്നാൽ, ഇൗ സംവിധാനം പൂർണമായും ലഭ്യമായിട്ടില്ലെന്ന് ബന്ധപ്പെട്ട ജീവനക്കാർ വിശദീകരിക്കുന്നു. അതേസമയം രണ്ടാം പ്രവൃത്തിദിനം കിേട്ടണ്ടവർക്ക് പൂർണമായി വെള്ളിയാഴ്ച ശമ്പളം ലഭിച്ചില്ല.
വരും ദിവസങ്ങളിൽ ശമ്പള വിതരണം കൂടുതൽ സുഗമമാകുമെന്നാണ് കരുതുന്നത്. നേരത്തേ സമർപ്പിച്ച ബില്ലുകൾ സർക്കാർ നിർദേശത്തെ തുടർന്ന് റദ്ദാക്കിയിരുന്നു.
സാലറി ചലഞ്ചിൽ ഉൾപ്പെടുന്നവരുടെ കാര്യം പരിശോധിച്ച ശേഷം മാറ്റമില്ലാത്ത ബില്ലുകൾ പാസാക്കാൻ പിന്നീട് നിർദേശം നൽകി. ഇതിനകം ബില്ലുകൾ ഏറക്കുറെ റദ്ദായിരുന്നു. ഇതോടെ ഭൂരിഭാഗം ഡി.ഡി.ഒമാരും പുതിയ ബില്ലുകൾ സമർപ്പിക്കേണ്ട സ്ഥിതി വരുകയായിരുന്നു. ഇതോടെയാണ് വിതരണം താളം തെറ്റിയത്. ബില്ലുകള്‍ തയാറാക്കാനും ട്രഷറികളില്‍ സമര്‍പ്പിക്കുന്നതിനും ഡി.ഡി.ഒമാരെ സഹായിക്കാൻ ഹെല്പ് ഡെസ്ക്കുകള്‍ ഇനിയും പ്രവര്‍ത്തിക്കുമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.
വകുപ്പ് തലവന്മാരുമായും ഡി.ഡി.ഒമാരുമായും ബന്ധപ്പെട്ട് ശമ്പള വിതരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സമയബന്ധിതമായി വിതരണം ഉറപ്പുവരുത്തുന്നതിനും ട്രഷറി ഡയറക്ടറേറ്റില്‍ നോഡല്‍ ഓഫിസറെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.