മാനന്തവാടി: കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്ന മൂന്ന് മാവോവാദികൾ കീഴടങ്ങി. കർണാടക ചിക്മഗളൂരു ജില്ല ഭരണകൂടത്തിന് കീഴിലെ പ്രത്യേക സമിതിക്കുമുന്നില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് ഇവർ കീഴടങ്ങിയത്. അട്ടപ്പാടി ആസ്ഥാനമായുള്ള ഭവാനി ദളത്തിലെ കന്യ, സുവർണ എന്നീ പേരുകളിൽ അറിയപ്പെടുന്ന കന്യാകുമാരി (32), ഭർത്താവ് ശിവു (35), സുമ, സുമതി എന്ന ചിന്നമ്മ (32) എന്നിവരാണ് മാവോയിസ്റ്റ് പുനരധിവാസത്തിനായി കർണാടക സർക്കാർ രൂപവത്കരിച്ച പ്രത്യേക സമിതിക്ക് മുന്നില്‍ കീഴടങ്ങിയത്. ഇതില്‍ കന്യാകുമാരിക്കെതിരെ വയനാട്ടിലെ വെള്ളമുണ്ടയിലും മേപ്പാടിയിലും രണ്ടു വീതം കേസുകള്‍ നിലവിലുണ്ട്. കോഴിക്കോട് വളയത്തും ഇവർക്കെതിരെ കേസുണ്ട്. ശിവുവിനെതിരെ അട്ടപ്പാടിയിൽ രണ്ട് കേസാണുള്ളത്. ചിന്നമ്മക്കെതിരെ കേരളത്തിൽ ഒരിടത്തും കേസുകൾ നിലവിലില്ല.
വെള്ളമുണ്ട പൊലീസ് സ്റ്റേഷന് പരിധിയില്‍ 2014 ഏപ്രിൽ 24ന് പ്രമോദ് എന്ന പൊലീസുകാരെൻറ ബൈക്ക് കത്തിച്ച കേസിലും അതേ വർഷം ഡിസംബർ 22ന് കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷന് ആക്രമണ കേസിലും പ്രതിയാണ് കന്യാകുമാരി. കൂടാതെ മേപ്പാടി പൊലീസ് സ്റ്റേഷന് പരിധിയിലെ കോളനികളില്‍ ആയുധവുമായെത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലെ പ്രതികൂടിയാണിവർ.
മൂന്ന് സംസ്ഥാനങ്ങളിലുമായി കന്യാകുമാരിക്കെതിരെ 32 കേസുകൾ നിലവിലുള്ളതായി പൊലീസ് പറയുന്നു. ഇവരുടെ ഭര്‍ത്താവ് ശിവു വനംവകുപ്പിെൻറ വാഹനം ആക്രമിച്ച കേസിലെ പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. പതിനഞ്ചു വര്‍ഷത്തിലധികമായി മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളിൽ കന്യാകുമാരി സജീവമാണ്. സൈലൻറ് വാലി ദേശീയോദ്യാനത്തിെൻറ മുക്കാലി റേഞ്ച് ഓഫിസ് ആക്രമണത്തില്‍ ഉള്‍പ്പെട്ടിരുന്നു. കര്‍ണാടക സ്വദേശിയായ ഇവര്‍ ആധുനിക യന്ത്രത്തോക്കുകള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കുന്നതില്‍ സമർഥയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇപ്പോൾ ജയിലിൽ കഴിയുന്ന രൂപേഷിനൊപ്പമായിരുന്നു ഇവരുടെ പ്രവർത്തനം. മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്കിടെ രണ്ടുവര്‍ഷം മുമ്പാണ് ശിവുവിനെ വിവാഹം കഴിച്ചത്. ഇതിൽ ഒരു വയസ്സുള്ള കുഞ്ഞുമുണ്ട്. കുട്ടിയുടെ പരിചരണത്തിലെ ബുദ്ധിമുട്ടും ശാരീരിക പ്രശ്നങ്ങളുമാണ് സംഘത്തെ നിയമത്തിനുമുന്നിൽ കീഴടങ്ങാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. കീഴടങ്ങിയതോടെ ഇവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള ശ്രമം കേരള പൊലീസ് ആരംഭിച്ചിട്ടുണ്ട്.
കീഴടങ്ങിയ മാവോവാദി കന‍്യാകുമാരിക്ക് മലപ്പുറം ജില്ലയിൽ ആറ് കേസുകൾ
കർണാടക ചിക്മംഗളൂരു ജില്ല കലക്ടർ മുമ്പാകെ കീഴടങ്ങിയ മാവോവാദി കർണാടക സ്വദേശി കന‍്യാകുമാരിക്ക് (29) മലപ്പുറം ജില്ലയിലെ നാല് പൊലീസ് സ്റ്റേഷനുകളിൽ ആറ് കേസുകൾ. വഴിക്കടവ്, പൂക്കോട്ടുംപാടം, പോത്തുകല്ല്, എടക്കര സ്റ്റേഷനുകളിലാണ് കേസുകളുള്ളത്. 2013-2016 കാലയളവിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വഴിക്കടവ്, പൂക്കോട്ടുംപാടം സ്റ്റേഷനുകളിൽ രണ്ടും മറ്റിടങ്ങളിൽ ഓരോ കേസുമാണുള്ളത്.
രാജ്യദ്രോഹം, ആയുധം കൊണ്ടുനടക്കൽ, അന്യായമായി സംഘം ചേരൽ, ആദിവാസികളെ ഭരണകൂടത്തിനെതിരെ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കൽ തുടങ്ങിയ വകുപ്പുകളിലാണ് കേസ്. നിലമ്പൂർ, വയനാട് വനമേഖലയിൽ തമ്പടിച്ച മാവോവാദി സംഘത്തിൽ കന്യാകുമാരിയുടെ സാന്നിധ്യം പൊലീസ് ഉറപ്പിച്ചിരുന്നു. കോളനികളിൽ ആയുധങ്ങളുമായെത്തിയ സംഘത്തിൽ ഇവരെ ആദിവാസികൾ തിരിച്ചറിഞ്ഞിരുന്നു. കേരള, കർണാടക, തമിഴ്നാട് പൊലീസ് പുറത്തുവിട്ട ലുക്കൗട്ട് നോട്ടീസിലും ഇവരുടെ ഫോേട്ടായുണ്ട്.
പാലക്കാട് ഭവാനി ദളത്തിെൻറ കമാൻഡർ കൂടിയായ കന്യാകുമാരി നാടുകാണി ദളത്തിൽ പ്രവർത്തിക്കുന്നതിനാണ് നിലമ്പൂർ, വയനാട് കാടുകളിലെത്തിയത്. അതേസമയം ഇവരുടെ കൂടെ കീഴടങ്ങിയ സുരേഷ് എന്ന ശിവു, സുമതി എന്ന സുമ എന്നിവർക്കെതിരെ കേരളത്തിൽ ഈ പേരിൽ കേസില്ലെന്നാണ് അറിയുന്നത്. എന്നാൽ സുരേഷിെൻറ കേരളത്തിലെ സാന്നിധ്യത്തെകുറിച്ച് പൊലീസിന് സംശയമുണ്ട്. മറ്റേതെങ്കിലും പേരിൽ ഇയാൾ അറിയപ്പെട്ടിരുന്നോയെന്നത് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.