തിരുവനന്തപുരം: തെരുവുനായ് നിയന്ത്രണത്തിന്റെ ഭാഗമായി സർക്കാർ ആവിഷ്കരിച്ച തീവ്രയജ്ഞ പദ്ധതി പ്രാവർത്തികമാക്കാൻ ആരോഗ്യ-മൃഗസംരക്ഷണ വകുപ്പുകൾ ഇതുവരെ കണ്ടെത്തിയത് 684 ഹോട്സ്പോട്ടുകൾ. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം 514ഉം മൃഗസംരക്ഷണവകുപ്പിന്റെ കണക്കു പ്രകാരം 170 ഹോട്സ്പോട്ടുകളുമാണ് സംസ്ഥാനത്തുള്ളത്. ദിവസേനയുള്ള നായ് കടിയുടെ എണ്ണത്തിനനുസരിച്ച് ഇതിൽ മാറ്റം വരാമെന്നാണ് സ്ഥിരീകരണം.
നായ് കടിയേറ്റവർ ചികിത്സതേടിയ ആരോഗ്യകേന്ദ്രങ്ങൾ അടിസ്ഥാപ്പെടുത്തിയാണ് ആരോഗ്യവകുപ്പ് ഹോട്സ്പോട്ട് തയാറാക്കിയത്. പ്രതിമാസം പത്തോ അതിൽ കൂടുതലോ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത പ്രദേശത്തെയാണ് ഹോട്സ്പോട്ടായി കണക്കാക്കുന്നത്. ജനുവരി മുതൽ ആഗസ്റ്റുവരെ റിപ്പോർട്ട് ചെയ്തവ അനുസരിച്ചാണിത്. തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെ കടിച്ച സംഭവങ്ങളെ ആസ്പദമാക്കിയാണ് മൃഗസംരക്ഷണ വകുപ്പ് ഹോട്സ്പോട്ട് തയാറാക്കിയത്.
തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ ഹോട്സ്പോട്ടുകൾ. ഒരു ഹോട്സ്പോട്ടുള്ള ഇടുക്കിയിലാണ് ഏറ്റവും കുറവ്. പാലക്കാട് മുനിസിപ്പാലിറ്റിയിൽ മാത്രം 641 നായ് കടി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ കൂടുതൽ നായ് കടി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത് ഇവിടെയാണ്. അടൂർ, അരൂർ, പെർള എന്നിവിടങ്ങളിൽ 300ൽ അധികം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ആരോഗ്യവകുപ്പിന്റെ കണക്കിൽ 64 ഹോട്സ്പോട്ടുള്ള പത്തനംതിട്ടയാണ് മുന്നിൽ. തൊട്ടടുത്ത് 58 ഹോട്സ്പോട്ടുള്ള തൃശൂരും 56 എണ്ണമുള്ള എറണാകുളവുമുണ്ട്. മറ്റു മിക്ക ജില്ലകളിലും 25 ഉം അതിൽ കൂടുതലും ഹോട്സ്പോട്ടുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.