കൊച്ചി: പുരാവസ്തു തട്ടിപ്പിൽ അറസ്റ്റിലായ മോൻസണിെൻറ ഡൽഹിയിലെ 'ഫെമ' കേസിൽ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പിയും ഇടപെട്ടതായി പരാതിക്കാരുടെ മൊഴി. ഫെമ കേസുമായി ബന്ധപ്പെട്ട് കേസ് നടത്തുന്ന ഡൽഹിയിലെ ഗുപ്ത അസോസിയേറ്റ്സിന് അടിയന്തരമായി 25 ലക്ഷം വേണമെന്ന് മോൻസൺ പരാതിക്കാരനായ അനൂപിനോട് ആവശ്യപ്പെട്ടു. സുധാകരെൻറ നേതൃത്വത്തിൽ പാർലമെൻറിെൻറ പബ്ലിക് ഫിനാൻസ് കമ്മിറ്റിയെക്കൊണ്ട് പേപ്പറിൽ ഒപ്പിട്ട് അയക്കണമെന്നും അതിനാണ് അടിയന്തരമായി പണം വേണ്ടതെന്നും എം.പിയോട് നേരിട്ട് സംസാരിച്ച് ബോധ്യപ്പെടുത്താമെന്നും പറഞ്ഞു. 2018 ഡിസംബർ 22ന് കലൂരിലെ വീട്ടിലെത്തി എം.പിയുമായി ഈ വിഷയങ്ങൾ ചർച്ച ചെയ്തു. ഡൽഹിയിലെ ഫെമയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉടൻ പരിഹരിക്കാമെന്ന് എം.പി അവിടെവെച്ച് ഉറപ്പുനൽകി. എം.പിയുടെ സാന്നിധ്യത്തിൽ അനൂപ് 25 ലക്ഷം കൈമാറുകയും ചെയ്തതായി പരാതിയിലുണ്ട്.
മോൻസണിെൻറ പുരാവസ്തു ശേഖരമുള്ള കലൂർ ആസാദ് റോഡിലെ വീട്ടിൽ സുധാകരൻ പലപ്പോഴും വന്നുപോയിട്ടുണ്ടെന്നും ചികിത്സക്കായി 10 ദിവസം തങ്ങിയെന്നും പരാതിക്കാരുടെ മൊഴിയിൽ പറയുന്നു. മോൻസൺ കോസ്മറ്റോളജിസ്റ്റാണെന്ന പേരിൽ സുധാകരനെ ചികിത്സിച്ചതായും പരാതിയിലുണ്ട്. ഈ അടുപ്പം മറയാക്കി ഡൽഹിയിലെ പല ഇടപാടുകളിലെയും തടസ്സം നീക്കാൻ സുധാകരൻ ഇടപെട്ടെന്നും ആരോപിക്കുന്നു. സുധാകരനും മോൻസനും ചേർന്ന് തങ്ങളുമായി സംസാരിച്ചതായും പരാതിക്കാർ പറയുന്നു. മോൻസനും സുധാകരനുമൊത്തുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
പണം തിരികെ നൽകാനുള്ള കാലതാമസം ചോദിക്കുമ്പോൾ ഉന്നതരൊത്തുള്ള ഫോട്ടോകളാണ് മോൻസൺ കാണിക്കാറുള്ളതേത്ര. എറണാകുളം എം.പി ഹൈബി ഈഡൻ, ഐ.ജി ശ്രീലേഖ, കെ.പി.സി.സി മുൻ വൈസ് പ്രസിഡൻറ് ലാലി വിൻസൻറ്, മുൻ മന്ത്രി മോൻസ് ജോസഫ്, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ എന്നിവരെല്ലാം മോൻസെൻറ വീട്ടിലെ സന്ദർശകരായിരുന്നുവെന്ന് ചിത്രങ്ങളിൽനിന്ന് വ്യക്തമായതാണെന്ന് പരാതിക്കാർ പറയുന്നു. വിശ്വസിപ്പിക്കാനായി ഇവരെയെല്ലാം ഫോണിൽ വിളിച്ച് ബിസിനസിനെ കുറിച്ചും മറ്റും സംസാരിക്കുമായിരുന്നു.
തട്ടിപ്പിന് അറസ്റ്റിലായ മോൺസണെ ഡോക്ടറെന്ന നിലയിലാണ് പരിചയമുള്ളതെന്നും മറ്റുള്ള ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ഡോക്ടറെന്ന നിലയിൽ അഞ്ചോ ആറോ തവണ മോൺസന്റെ വീട്ടിൽ പോയിട്ടുണ്ടെന്നും അവിടെ സംശയത്തിനിടയുള്ള ഒന്നും അന്ന് തോന്നിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ സംബന്ധിച്ച് വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തനിക്കെതിരായ ആരോപണങ്ങൾക്ക് പിറകിൽ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഒാഫീസും പ്രവർത്തിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്നും സുധാകരൻ പറഞ്ഞു. തന്റെ സാന്നിധ്യത്തിൽ പണം കൈമാറിയെന്ന് പറയുന്ന പരാതിക്കാരനെ കണ്ടതായി പോലും ഒാർക്കുന്നില്ല. അതേസമയം, ആ പരാതിക്കാരനെ മുഖ്യമന്ത്രിയുടെ ഒാഫീസിൽ നിന്ന് നിരവധി തവണ ബന്ധപ്പെട്ടായി പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഒാഫീസിന് ഇതിൽ പ്രത്യേക താൽപര്യം എന്തായിരുന്നുവെന്നും സുധാകരൻ ചോദിച്ചു.
തന്നെ വേട്ടയാടുന്ന കറുത്ത ശക്തികൾ ഈ ആരോപണത്തിന് പിറകിലുമുണ്ട്. ചികിത്സാവശ്യാർഥമാണ് മോൺസന്റെ വീട്ടിൽ പോയത്. അവിടെ നിരവധി ഉദ്യോഗസ്ഥരും പ്രമുഖരുമൊക്കെ ഉണ്ടാവാറുണ്ട്. വിലകൂടിയ കാറുകളും വിലമതിക്കാനാകാത്ത പുരാവസ്തുക്കളുമൊക്കെ ഉണ്ടായിരുന്ന ആ വീട്ടിൽ എന്തെങ്കിലും സംശയിക്കാനുണ്ടായിരുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
പുരാവസ്തുക്കളുടെ ഇടപാടിൽ നിരവധി കോടികൾ കിട്ടാനുണ്ടെന്ന് പറഞ്ഞ് പലരിൽനിന്നായി കോടികൾ തട്ടിപ്പ് നടത്തിയ മോൺസൺ മാവുങ്കലിനെ ശനിയാഴ്ചയാണ് കൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഉന്നതരോടൊപ്പമുള്ള ചിത്രങ്ങളും ബന്ധങ്ങളും കാണിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. കെ. സുധാകരന്റെ കൂടെയുള്ള മോൺസന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.