തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്കയറ്റത്തോത് നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ലൈകോ ഓണം ഫെസ്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജനോപകാരപ്രദമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സപ്ലൈകോ. എന്നാൽ അങ്ങനെയല്ലെന്ന് വരുത്തേണ്ടത് ചിലരുടെ ആവശ്യമാണ്. ഈ രംഗത്ത് ഒന്നും നടക്കുന്നില്ലെന്ന് വരുത്താൻ നിക്ഷിപ്ത താൽപര്യക്കാർ ശ്രമിക്കുന്നു. സപ്ലൈകോയെക്കുറിച്ച് അവമതിപ്പുണ്ടാക്കാൻ അവർ കുപ്രചാരണം അഴിച്ചുവിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചില സാധനങ്ങൾ ചില ദിവസങ്ങളിൽ ഉണ്ടായില്ലെന്നുവരാം. സ്റ്റോക്ക് തീരുന്നതും സാധനങ്ങൾ എത്തുന്നതിന് താമസമുണ്ടാകുന്നതും ഒരുമാസത്തേക്ക് കണക്കാക്കി സ്റ്റോക്ക് ചെയ്ത സാധനങ്ങൾ വേഗം തീരുന്നതുമൊക്കെ ഇതിന് കാരണമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
സപ്ലൈകോ ജീവനക്കാർ നടത്തിയ സമരത്തെയും മുഖ്യമന്ത്രി പ്രസംഗത്തിൽ വിമർശിച്ചു. സപ്ലൈകോ ജീവനക്കാർ സമരവുമായി തെരുവിലിറങ്ങിയത് എന്തിനാണെന്ന് അന്നും മനസ്സിലായിട്ടില്ല, ഇന്നും മനസ്സിലായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിലക്കയറ്റം തടയാൻ ഒന്നും ചെയ്യാതെ കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്ര സർക്കാർ. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ സംസ്ഥാനത്ത് വലിയ തോതിൽ സാധനങ്ങൾക്ക് വില ഉയരേണ്ടതാണ്.
എന്നാൽ വിലക്കയറ്റത്തോത് ദേശീയ ശരാശരിയേക്കാൾ താഴെ നിർത്താൻ കേരളത്തിന് കഴിയുന്നു. ചില്ലറ വിൽപന അടിസ്ഥാനമാക്കുമ്പോൾ ജൂലൈയിൽ ദേശീയ വിലക്കയറ്റത്തോത് 7.44 ശതമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ ദിസത്തെയും സപ്ലൈകോ വിൽപനക്കണക്കെടുത്താൽ കൂടുതൽ വിൽപന നടക്കുന്നതായി മനസ്സിലാകുമെന്ന് അധ്യക്ഷനായിരുന്ന മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. മന്ത്രി ആന്റണിരാജു ആദ്യ വിൽപന നടത്തി. മന്ത്രി വി. ശിവൻകുട്ടി ശബരി ഉൽപന്നങ്ങൾ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ചു. വി. ജോയ് എം.എൽഎ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, പള്ളിച്ചൽ വിജയൻ, സപ്ലൈകോ എം.ഡി ശ്രീറാം വെങ്കിട്ടരാമൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.