കർണാടക വനം വകുപ്പിന്റെ വീഴ്ച വ്യക്തം

മാനന്തവാടി: കർണാടക വനം വകുപ്പിന്റെ വീഴ്ചക്ക് വിലകൊടുക്കേണ്ടിവന്നത് യുവാവിന്റെ ജീവൻ. കർണാടക ഹാസൻ ഡിവിഷനിലെ ബേലൂരിൽനിന്ന് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിൽ വിട്ടയച്ച ബേലൂർ മോഴയുടെ വിവരങ്ങൾ യഥാസമയം അറിയിക്കാത്തത് കർണാടക വനം വകുപ്പിന്റെ ഗുരുതര വീഴ്ച. 2023 നവംബർ 11നാണ് കർണാടക ഹാസൻ ഡിവിഷനിലെ ബേലൂരിൽനിന്ന് മോഴയെ പിടികൂടി റേഡിയോ കോളർ പിടിപ്പിച്ചത്. പിന്നീട് വയനാട് വന്യജീവി സങ്കേതത്തിൽപെട്ട മുത്തങ്ങ വനത്തോട് ചേർന്ന മൂലഹള്ളയിൽ തുറന്നുവിടുകയായിരുന്നു.

ഫെബ്രുവരി രണ്ടിന് സൗത്ത് വയനാട് വനം ഡിവിഷനിലെ പാതിരി സെക്ഷനിൽ ബേലൂർ മോഴയുടെ സാന്നിധ്യം കേരള വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ആനയെ സംബന്ധിച്ച വിശദമായ വിവരങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യ വനപാലകനും ബന്ദിപ്പൂർ ടൈഗർ റിസർവ് ഡയറക്ടർക്കും നോർത്തേൺ റേഞ്ച് ചീഫ് കൺസർവേറ്റർ കെ.എസ്. ദീപ കത്ത് നൽകിയിരുന്നു. ഈ കാര്യത്തിൽ കർണാടക വനംവകുപ്പ് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാത്തതാണ് യുവാവിന്റെ ജീവൻ നഷ്ടപ്പെടുന്നതിനും മാനന്തവാടി ഇന്നുവരെ കാണാത്ത പ്രതിഷേധങ്ങൾക്കും ഇടയാക്കിയത്.

കാട്ടാനയുടെ സാന്നിധ്യം സ്ഥിരീകരിച്ചതു മുതൽ ജില്ലയിലെ വനംവകുപ്പ് ജീവനക്കാർ 24 മണിക്കൂറും ആനയുടെ നീക്കം നിരീക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനായി ആൻറിനയും റിസീവറും ആവശ്യപ്പെട്ടെങ്കിലും കർണാടക വനംവകുപ്പ് നൽകാൻ തയാറായില്ല. പാസ് വേഡ് മാത്രമാണ് നൽകിയത്. ഇത് ബേലൂർ മോഴയുടെ നീക്കം നിരീക്ഷിക്കുന്നതിന് തടസ്സമായി. ശനിയാഴ്ച പുലർച്ചയോടെയാണ് ജില്ലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്വകാര്യ ഏജൻസിയിൽനിന്ന് ആൻറിനയും റിസീവറും എത്തിച്ചത്. എന്നാൽ, ദൗർഭാഗ്യകരമായി യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

Tags:    
News Summary - The failure of the Karnataka Forest Department is clear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.